ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു , എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും

മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. നിയമമന്ത്രി എകെ ബാലന്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികളുമായി ഞായറാഴ്ച ചേംബറില്‍ ചര്‍ച്ച നടത്തിയത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. ചര്‍ച്ചയ്ക്കു പിന്നാലെ സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അതേസമയം സിപിഒ ഉദ്യോഗാര്‍ഥികള്‍ സമരം തുടരും. രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞതവണ നടന്ന ചര്‍ച്ചയില്‍ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതുപോലെ സെക്രട്ടേറിയറ്റിന് മുന്നിലെ നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂണിയന്റെ നിരാഹാര സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. മെയ് 3 ന് സമരം പുനരാരംഭിക്കാനാണ് തീരുമാനം.