ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ചു ; കേസെടുത്ത് എസ്‌സി എസ്ടി കമ്മീഷന്‍

അട്ടപ്പാടി : ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‌സി എസ്ടി കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. വനംവന്യജീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പിഎസ് സി സെക്രട്ടറി എന്നിവര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഉദ്യോഗമാണ് നിരതെറ്റിയ പല്ലിന്റെ പേരില്‍ ആനവായി ഊരിലെ മുത്തുവിന് നഷ്ടമാകുന്നത്. അട്ടപ്പാടി പൂതൂര്‍ പഞ്ചായത്തിലെ ആനവായി ഊരിലെ, വെള്ളിയുടെ മകനാണ് മുത്തു.

സെപ്തംബറില്‍ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്ത് പരീക്ഷയും, ഈ മാസം ആദ്യം കായിക ക്ഷമത പരീക്ഷയും വിജയിച്ചു. എന്നാല്‍, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ ഉന്തിയ പല്ല് സര്‍ട്ടിഫിക്കറ്റില്‍ എടുത്ത് എഴുതിയത് വിനയായി. നിരതെറ്റിയ പല്ല് അയോഗ്യതയെന്ന് വിജ്ഞാപനത്തിലുണ്ടെന്നാണ് പിഎസ്‌സി നല്‍കുന്ന വിശദീകരണം. ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ വന്നത്. പണമില്ലാത്തത് കൊണ്ട് അന്ന് ചികിത്സിക്കാനായില്ല. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മുത്തുവിന്റെ കുടുംബത്തിന്റെ സ്വപ്നമാണ് നിരതെറ്റിയ പല്ലിന്റെ പേരില്‍ തകര്‍ന്നുപോയത്. മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് പിഎസ്‌സി ആണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നുമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കുന്ന വിശദീകരണം.