പിണറായിക്ക് 1000 കോടിയുടെ വിദേശ നിക്ഷേപം? വെളിപ്പെടുത്തലുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും വിദേശത്ത് വന്‍ തോതിലുള്ള നിക്ഷേപമുണ്ടെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. സീ ന്യൂസ് മലയാളമാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ക്രൈം പത്രാധിപരായ നന്ദകുമാര്‍ ഈ ആരോപണം സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്‌നു കൈമാറി എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

മുഖ്യമന്ത്രിയുടെ വിദേശ നിക്ഷേപം സംബന്ധിച്ച് വളരെ നേരത്തേ തന്നെ ക്രൈം പത്രാധിപരായ നന്ദകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കണണെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നന്ദകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. അതനുസരിച്ച് ബുധനഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി നന്ദകുമാര്‍ സാമ്പത്തിക തട്ടിപ്പുകളുടെ രേഖകള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്.

പിണറായിക്കു മാത്രമല്ല, ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്, സിപിഎം, പിബി അംഗം എം എ ബേബി എന്നിവര്‍ക്കും അനധികൃതമായി സ്വത്തുക്കളുള്ളതായും ആരോപിച്ച അദ്ദേഹം തെളിവുകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപം, ബാങ്ക് നിക്ഷേപം, ഓഹരി പങ്കാളിത്തം തുടങ്ങിയ രീതികളിലാണ് നിക്ഷേപങ്ങളെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്. വിവാദമായ ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ പണം നല്‍കിയതിന്റെ വിവരങ്ങളും കൈവശമുണ്ടെന്ന് നന്ദകുമാര്‍ പറയുന്നു.

ദേശീയശ്രദ്ധ നേടിയ സ്വര്‍ണക്കടത്ത് കേസിനൊപ്പം ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വിശദമായ അന്വേഷണത്തിലേയ്ക്കുകൂടി കടന്നതോടെ സര്‍ക്കാരിന് വീണ്ടും കുരുക്ക് മുറുകുകയാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് ആകും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പിണറായി വിജയന്‍ വരും ദിവസങ്ങളില്‍ സര്‍ക്കാരിനും തനിക്കും എതിരെ കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പുറത്തു വരും എന്ന് പറഞ്ഞിരുന്നു.