ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; ഗൃഹനാഥനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗൃഹനാഥന് ദാരുണമായ അന്ത്യം. പുനലൂര്‍ വിളക്കുവെട്ടം 12 ഏക്കറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.വിളക്കുവെട്ടം 12 ഏക്കറില്‍ തടത്തില്‍ വീട്ടില്‍ സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. വീട് കയറി ആക്രമിച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പത്തോളം പേരടങ്ങുന്ന സംഘമാണ് സുരേഷ് ബാബുവിന്റെ വീടാക്രമിച്ചത്. സുരേഷ് ബാബുവിനെയും കുടുംബാംഗങ്ങളെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയില്‍ നിലത്തുവീണ സുരേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അയല്‍വാസി പറഞ്ഞു. ഴിഞ്ഞ ദിവസം രാത്രി സുരേഷ് ബാബുവിന്റെ മകന്‍ സുര്‍ജിത്ത് റോഡില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ മോഹനനുമായി തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാത്രിയില്‍ മോഹനനും സംഘവും സുര്‍ജിത്തിന്റെ വീട്ടില്‍ എത്തി ആക്രമണം നടത്തി.

ആക്രമണം നടക്കുന്ന സമയം സുരേഷ് ബാബു, ഭാര്യ, മകന്‍ സുര്‍ജിത്ത്, സുഹൃത്തിന്റെ ഭാര്യ, രണ്ടു വയസ്സുള്ള കുട്ടി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇരുട്ടില്‍ നടന്ന അടിയിലും കല്ലേറിലും സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും സംഘം ഓടിമറഞ്ഞു. അയല്‍വാസികള്‍ കുഴഞ്ഞുവീണ സുരേഷ് ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ മോഹനന്‍, സുനില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.