മാര്‍ക്ക് ഷീറ്റ് വൈകി ; പൂര്‍വ വിദ്യാര്‍ത്ഥി കോളജ് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നു

ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് ഇന്ന് കൊല്ലപ്പെട്ടത്. മാര്‍ക്ക് ഷീറ്റ് വൈകിയതിന്റെ പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥി വിമുക്തയെ തീ കൊളുത്തി കൊല്ലുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെയാണ് വിമുക്ത മരണപ്പെട്ടതെന്ന് സഹോദരന്‍ അരവിന്ദ് തിവാരി പറഞ്ഞു. സംഭവത്തില്‍ വിമുക്തയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.കോളജിലെ മറ്റു ജീവനക്കാരുടെ മുന്നില്‍ വെച്ചാണ് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. ആക്രമണത്തിനിടയില്‍ അശുതോഷിനും 40 ശതമാനം പൊള്ളലേറ്റു. കൂടാതെ സംഭവത്തിന് ശേഷം അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം ഇയാളെ രക്ഷപ്പെടുത്തി.

ഫെബ്രുവരി 20 നാണ് സിംറോള്‍ നിവാസിയായ പൂര്‍വ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവ (24) തന്റെ ബി ഫാം മാര്‍ക്ക് ഷീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിന് പിന്നാലെ കോളജ് സഹപ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് അവിടെ നിന്ന് ചോയിത്രം ആശുപത്രിയിലേക്ക് മാറ്റി.ചോദ്യം ചെയ്യലില്‍, താന്‍ ഏഴാമത്തെയും എട്ടാമത്തെയും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയിട്ടുണ്ടെന്നും ഫലം 2022 ജൂലൈയില്‍ വന്നതായും അശുതോഷ് വെളിപ്പെടുത്തി. എന്നിരുന്നാലും പലതവണ ആവശ്യപ്പെട്ടിട്ടും കോളേജ് മാര്‍ക്ക് ഷീറ്റ് നല്‍കിയില്ലെന്നും അശുതോഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങും വഴി ആക്രമിക്കുകയായിരുന്നു.

വിമുക്ത ശര്‍മ്മയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ശ്രീവാസ്തവയെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയും പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഇന്‍ഡോര്‍ ഭരണകൂടം അശുതോഷ് ശ്രീവാസ്തവയ്‌ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അനിസരിച്ചുളള നടപടികള്‍ ആരംഭിച്ചു.പ്രതിക്കെതിരെ മുന്‍പും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങളും ബിഎം കോളജ് ജീവനക്കാരും ആരോപിച്ചു .പ്രതി മുമ്പ് ഒരു കോളജ് പ്രൊഫസറെ കുത്തി പരിക്കേല്‍പ്പിക്കുകയും ക്യാംപസില്‍ പലതവണ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കോളജ് പ്രിന്‍സിപ്പലിനും പലതവണ ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു.