വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്
വളാഞ്ചേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍ കണ്ട് ബന്ധുക്കളാണ് മൃതദേഹം സുബീറയുടേതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. അതേസമയം, സുബീറയെ കൊലപ്പെടുത്തിയതെന്ന് പ്രതി അന്‍വര്‍ പൊലീസിനോട് സമ്മതിച്ചു. മോഷണത്തിനായാണ് സുബീറയെ കൊന്നത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സുബീറയെ കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു.
അതിനിടെ, കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു പ്രതി അന്‍വറെന്ന് സുബീറയുടെ സഹോദരന്‍ ഷറഫുദീന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാന്‍ ഇയാള്‍ മനഃപൂര്‍വ്വം ശ്രമിച്ചു. ഇതിനായി ആക്ഷന്‍ കമ്മിറ്റിക്കൊപ്പം ഇയാള്‍ ചേര്‍ന്നതായും ഷറഫുദീന്‍ വ്യക്തമാക്കി. മാര്‍ച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയില്‍ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്‌പ്പോഴാണ് സംഭവത്തില്‍ കൂടുതല്‍ സംശയം ബലപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുബീറയുടെ വസ്ത്രങ്ങള്‍ ആണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മാര്‍ച്ച് 10ന് വീട്ടില്‍ നിന്ന് പോകുമ്പോള്‍ സുബീറ ധരിച്ച വസ്ത്രങ്ങള്‍ ആണ് ശരീരാവശിഷ്ടത്തിലും ഉണ്ടായിരുന്നത്. പ്രതി മുഹമ്മദ് അന്‍വറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റസമ്മതം നടത്തിയെന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യമെന്നും പൊലീസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നതായി പറയാന്‍ കഴിയില്ല എന്ന് തിരൂര്‍ ഡി വൈ എസ് പി കെ എ സുരേഷ് ബാബു വ്യക്തമാക്കി.വീട്ടില്‍ നിന്നും ജോലിക്ക് പോകും വഴി ആളൊഴിഞ്ഞ വഴിയിലെ കുറ്റിക്കാട്ടില്‍ വച്ചാണ് അന്‍വര്‍ സുബീറയെ ശ്വാസം മുട്ടിച്ച് കൊന്നത്.
തുടര്‍ന്ന് ചാക്കില്‍ കെട്ടി ചെങ്കല്‍ ക്വാറിയിലെ മണ്ണ് കൂട്ടിയിട്ട സ്ഥലത്ത് എത്തിച്ച് കുഴിച്ചു മൂടി. കനത്ത മഴയില്‍ മണ്ണ് നീങ്ങി മൃതശരീരം പുറത്ത് വരുമോ എന്ന പേടിയില്‍ പ്രതി വീണ്ടും ജെസിബി കൊണ്ട് വന്ന് മൃതദേഹം കുഴിച്ചിട്ടതിന്റെ മുകളില്‍ മണ്ണ് നിരത്തി. ജെ സി ബി ഡ്രൈവര്‍ മണ്ണ് നിരത്തിയ കാര്യം പോലീസില്‍ അറിയിച്ചത് ആണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് അന്‍വറിന്റെ കാര്യങ്ങളെല്ലാം രഹസ്യമായി അന്വേഷിച്ച പൊലീസ്, മൃതദേഹം കൂടി കണ്ടെത്തിയ ശേഷം ആണ് അന്‍വറിനെ കസ്റ്റഡിയില്‍ എടുത്തത്.
പ്രദേശത്തു നിന്നുള്ള രണ്ടു മൂന്നു പേരെ കുറിച്ച് പ്രതി മോശമായ അഭിപ്രായം പറഞ്ഞിരുന്നു. പാവപ്പെട്ട നാട്ടുകാരെ നോക്കാന്‍ പാടില്ല. അവരൊന്നും അതു ചെയ്യില്ല എന്ന് ഇയാള്‍ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളെ ഞങ്ങള്‍ നിരീക്ഷിക്കുന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നില്ല. അയാള്‍ പറഞ്ഞ ആള്‍ക്കാര്‍ അത്ര റേഞ്ചുള്ള ആള്‍ക്കാര്‍ ആയിരുന്നില്ല. അത് അയാള്‍ക്കെതിരെയുള്ള നെഗറ്റീവ് മാര്‍ക്കായി. മൊബൈല്‍ വിളിയുടെ വിശദാംശങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. കൂട്ടുപ്രതികളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്’ – ഡിവൈഎസ്പി പറഞ്ഞു.