ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ ; ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത്
എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേത് ആണെന്ന് തെളിഞ്ഞു. ഇതു സംബന്ധിച്ച ഡി എന്‍ എ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചു. സനു മോഹന്റെ കോയമ്പത്തൂരിലെ തെളിവെടുപ്പും പൂര്‍ത്തിയായി. ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മകള്‍ വൈഗയുടെത് ആണെന്നായിരുന്നു സനു മോഹന്‍ പൊലീസിന് നല്‍കിയ മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുതുന്നതിനിടെ വൈഗയുടെ മൂക്കില്‍ നിന്നും രക്തം വന്നതാണെന്നാണ് സനു പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആയിരുന്നു അന്വേഷണസംഘം രക്തക്കറ പരിശോധനയ്ക്ക് അയച്ചത്. ലബോറട്ടറിയില്‍ നിന്നും ലഭിച്ച ഡിഎന്‍എ റിപ്പോര്‍ട്ടില്‍ രക്തക്കറ വൈഗയുടെത് എന്ന് തെളിഞ്ഞു. എന്നാല്‍ വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം വന്നതെങ്ങനെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
സനുവിനെ കോയമ്പത്തൂരില്‍ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സനു വിറ്റ കാറും പരിശോധിച്ചു. വാഹനം വാങ്ങിയവരില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി. കാര്‍ കൊച്ചിയിലേക്ക് കൊണ്ടുവരും. യാത്രക്കിടയില്‍ മൂന്ന് തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു സനു പൊലീസിന് നല്‍കിയ മൊഴി. ഗോവയിലെ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ്ഗാര്‍ഡ് രക്ഷപെടുത്തിയെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സത്യമാണോയെന്ന് പരിശോധിയ്ക്കുന്നതിനായി ബംഗളൂരുവിലും ഗോവയിലും സനുവിനെ കൊണ്ടുപോകും. സനുവിനെ പിടികൂടിയ കൊല്ലൂരിലെ ഹോട്ടലിലടക്കം എത്തിച്ചു തെളിവെടുക്കും. ഇതിനുശേഷം സനു മോഹനനെ കൊച്ചിയിലെത്തിച്ച് ഭാര്യയ്‌ക്കൊപ്പം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഡിജിറ്റല്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു സനു മോഹന്റെ ഒളിവുജീവിതം. കുഴപ്പം പിടിച്ച ചോദ്യങ്ങളെ പോലും ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് ഇയാള്‍ നേരിടുന്നത്. 2016 ല്‍ പൂനെയില്‍നിന്ന് തിരിച്ചെത്തിയ സനു മോഹന്റെ ജീവിത രീതികളില്‍നിന്നാണ് പോലീസ് ഈ നിരീക്ഷണം നടത്തിയത്. സനു കങ്ങരപ്പടി ഫ്‌ളാറ്റില്‍ താമസം തുടങ്ങിയപ്പോള്‍ തന്നെ ഫേസ്ബുക്കില്‍നിന്ന് വിട്ടു. ഫ്‌ളാറ്റുകളിലെ ആളുകളോടുള്ള സംസാരംവരെ സൂക്ഷിച്ചു മാത്രം. സുഹൃത്തുക്കളെ പോലും മൊബൈല്‍ ഫോണിലും വാട്‌സാപ്പിലും ചാറ്റ് ചെയ്യുന്നതും വളരെ കുറവാണ്. എല്ലാവരോടും നേരിട്ടുള്ള സംസാരം മാത്രം. സംഭവം നടക്കുന്ന മാര്‍ച്ച് 21നു ശേഷമുള്ള ദിവസങ്ങള്‍ പരിശോധിച്ചപ്പോള്‍ സനു മോഹന്റെ ഫോണ്‍ കോളുകളില്‍ പോലും സംശയാസ്പദമായ വിളികളില്ല. പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്നെ തന്നെ ഫോണ്‍ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചെങ്കിലും ഇതിലും കാര്യമായ തെളിവുകള്‍ ഒന്നുംതന്നെയില്ല.