ട്രെയിനില്‍ യുവതിയെ അക്രമിച്ച പ്രതി പിടിയില്‍

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍.ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ ആണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഏപ്രില്‍ 28നാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ പ്രാണരക്ഷാര്‍ത്ഥം ട്രെയിന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കു പരിക്കേറ്റു. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞിരമറ്റം ഭാഗത്തുവെച്ചാണ് സംഭവം ഉണ്ടായത്. മുളന്തുരുത്തി സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ അക്രമി മാല പൊട്ടിച്ചെടുക്കുകയും വള ഊരിവാങ്ങുകയും ചെയ്തിരുന്നു. അന്നു തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമായി നടന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രതി എത്തിയെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളെ പിന്നീട് മാവേലിക്കര റെയില്‍വേ പൊലീസിന് കൈമാറി. മാവേലിക്കര റെയില്‍വേ പൊലീസ് കോട്ടയം റെയില്‍വേ പൊലീസിനു കൈമാറി. കൊല്ലം നൂറനാട് സ്വദേശിയാണ് പിടിയിലായ പ്രതി ബാബുക്കുട്ടന്‍.