നടന്‍ രാജന്‍ പി ദേവിന്റെ മരുമകളുടെ മരണം ; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അന്തരിച്ച പ്രമുഖ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ഗാര്‍ഹിക പീഡനം ആരോപിച്ച് പ്രിയങ്കയുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിഷയം സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം നല്‍കാന്‍ കമ്മിഷന്‍ തിരുവനന്തപുരം റൂറല്‍ എസ് പിയോട് ആവശ്യപ്പെട്ടു.

പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഭര്‍ത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. 2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം. തിരുവനന്തപുരം വെമ്പായം കാരംകോട് കരിക്കകം സ്വദേശിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തന്റെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് മര്‍ദനവും അസഭ്യവര്‍ഷവും ഇവിടെയും തുടര്‍ന്നുവെന്ന് പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നല്‍കി. തെളിവായി ഫോണിലെ വീഡിയോയും നല്‍കി. വിവാഹ സമയത്ത് 35 പവന് പുറമേ പണവും നല്‍കിയിരുന്നു. ഇതൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു.

ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നതെന്ന് പ്രിയങ്കയുടെ സഹോദരന്‍ പറയുന്നു. ഭര്‍തൃവീട്ടില്‍ ഉപദ്രവം കൂടുന്നുവെന്നും കൂട്ടിക്കൊണ്ടുവരണമെന്നും പ്രിയങ്ക കരഞ്ഞുകൊണ്ട് തന്നെ വിളിച്ചതായി വിഷ്ണു പറയുന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചുമുറിച്ചതിന്റെയും ഇടി കൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രിയങ്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.