കല്ലടയാറ്റില്‍ ചാടി യുവതിയും രണ്ട് മക്കളും ജീവനൊടുക്കി

പുനലൂര്‍ : കൊല്ലം പുനലൂരില്‍ മുക്കടവില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപം കല്ലടയാറ്റില്‍ ചാടി യുവതിയും രണ്ടു മക്കളും ജീവനൊടുക്കി. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കല്‍ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജന്‍ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. പിറവന്തൂര്‍ കമുകുംചേരി ചരുവിള പുത്തന്‍ വീട്ടില്‍ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹം പുനലൂര്‍ ഫയര്‍ഫോഴ്‌സാണ് കണ്ടെടുത്തത്.മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹങ്ങള്‍ ഒഴുകി വരുന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകര്‍ അറിയിച്ചതോടെ ഫയര്‍ഫോഴ്‌സും പൊലീസും എല്ലാം സ്ഥലത്തെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള തിരച്ചിലാണ് കല്ലടയാറ്റില്‍ മൂവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.