സ്ത്രീധന പീഡനം ; കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തിനുള്ളില്‍ തൂങ്ങി മരിച്ചു

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിക്കാന്‍ കാരണം സ്ത്രീധന പീഡനം എന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ മര്‍ദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്കു കൈമാറിയതിനു പിന്നാലെയാണ് കടയ്ക്കല്‍ സ്വദേശിനി വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച വാഹനം കൊള്ളില്ല എന്നു പറഞ്ഞാണ് കിരണ്‍ തന്നെ മര്‍ദ്ദിക്കുകയും തന്റെ വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തതെന്ന് വിസ്മയയുടെ സന്ദേശത്തില്‍ പറയുന്നു. ശരീരത്തില്‍ പരിക്ക് പറ്റിയ ചിത്രങ്ങളും വിസ്മയ അയച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനിയായ വിസ്മയയും തമ്മിലുളള വിവാഹം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു.

വിവാഹത്തിനു ശേഷം സ്ത്രീധന തുകയുടെ പേരില്‍ കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയും മര്‍ദനമുണ്ടായി. മര്‍ദനം നടന്നതിനെ കുറിച്ച് വിസ്മയ സഹോദരനും സഹോദര ഭാര്യയ്ക്കും വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നുണ്ടായ കൊലപാതകം എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിസ്മയയുടെ കുടുംബം.എന്നാല്‍ സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. വിസ്മയയുടേത് കൊലപാതകം തന്നെയാണെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു. വിസ്മയ നിരന്തരം സ്ത്രീധനപീഡനം അനുഭവിച്ചിരുന്നു. വീട്ടില്‍ വന്നു നില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. സ്വാധീനം ഉപയോഗിച്ച് കിരണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും വിജിത്ത് പറഞ്ഞു.