കല്ലമ്പലത്ത് ഇന്നലെ വണ്ടി ഇടിച്ചു മരിച്ച പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് ആത്മഹത്യ ചെയ്തു

ആറ്റിങ്ങല്‍ പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അശ്വിന്‍ രാജിനെ കണ്ടെത്തിയത്. കല്ലമ്പലത്ത് ഇന്നലെ വണ്ടി ഇടിച്ചു മരിച്ച പെണ്‍കുട്ടിയുടെ മരണത്തില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. അശ്വിന്‍ രാജിന്റെ സുഹൃത്ത് ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം അശ്വിന്‍ മുറിയില്‍ പോവുകയായിരുന്നുവെന്നും കുറച്ച് കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളില്‍ തുങ്ങിയ നിലയില്‍ അശ്വിനെ കാണപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശ്രേഷ്ഠയുടെ മരണത്തില്‍ അശ്വിന്‍ രാജ് മാനസികമായി വളരെ വിഷമത്തില്‍ ആയിരുന്നെന്നും സ്‌കൂള്‍ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് കല്ലമ്പലം മണമ്പൂരില്‍ ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി. കോളജ് വിദ്യാര്‍ത്ഥിനിയായ ശ്രേഷ്ഠ മരിക്കുന്നത്. കെടിസിടി ആര്‍ട്‌സ് കോളേജ് എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രേഷ്ഠ. മറ്റൊരു വിദ്യാര്‍ത്ഥിനി ആല്‍ഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 3.30നായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു.അപകടത്തില്‍ 16ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.