തൃശൂരില്‍ സദാചാര ആക്രമണം ; ബസ് ഡ്രൈവറെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നു

തൃശൂരില്‍ സദാചാര ആക്രമണം നേരിട്ട യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേര്‍പ്പ് സ്വദേശി സഹര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയായിരുന്നു സഹര്‍ ആക്രമണത്തിന് ഇരയായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപ്രതിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ മര്‍ദ്ദനദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കൊലയാളികളായ ആറു പേരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളില്‍ ക്ഷതമേറ്റിരുന്നു, പാന്‍ക്രിയാസില്‍ പൊട്ടലുണ്ടായിരുന്നു, പ്ലീഹ ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നിരുന്നുവെന്നു.

കഠിനമായ വേദന അനുഭവിച്ചാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാല്‍ പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്കും മാറ്റി. പിന്നീടങ്ങോട്ട് സഹറിന്റെ ആരോഗ്യ നില വഷളായി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന സഹറിനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്നും വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും. അതേസമയം ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.