കൊല്ലത്ത് വീട്ടമ്മയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ഒരു വീട്ടമ്മ കൂടി ആത്മഹത്യ ചെയ്തു. ഭര്‍ത്താവില്‍ നിന്നു പീഡനമെന്ന പരാതി നിലനില്‍ക്കെ യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുത്തന്‍കുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിതയെയാണ് ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 30 വയസ്സായിരുന്നു. ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെ വിജിതയെ പുറത്തെടുത്തുവെന്നാണ് ബന്ധുക്കളോട് രതീഷ് പറഞ്ഞത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രതീഷ് ഒളിവിലാണ്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. രതീഷ് സ്ഥിരമായി വിജിതയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് മകന്‍ അര്‍ജുന്‍ പറഞ്ഞു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ സംജിത് ഖാന്‍, വനിത എസ് ഐ സരിത, എ എസ് ഐ ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവമെന്ന് കരുതുന്നു. ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വേദനയുണ്ടെന്ന് ഷാഹിദ കമല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു.