ധര്‍മ്മശാലയില്‍ മേഘവിസ്‌ഫോടനം ; പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തില്‍ നിരവധി കാറുകള്‍ ഒലിച്ചുപോകുകയും കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. കനത്ത മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുകുകയാമ്. മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഭഗ്സു നാഗ് പ്രദേശത്തെ വിനോദ സഞ്ചാര മേഖലഖളില്‍ പ്രളയം കനത്ത നാശം വിതച്ചു.

പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെയും ഹോട്ടലുകളിലേക്ക് അതിവേഗം വെള്ളം കയറുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പ്രദേശത്ത് മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായത്. പ്രളയ മുന്നറിയിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് ധര്‍മ്മശാല ജില്ലയിലെ അധികൃതര്‍ ജാഗ്രത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചു വരുന്നു.

കനത്ത മഴയില്‍ കംഗ്ര ജില്ലയിലും ധര്‍മ്മശാലയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. കാന്‍ഗ്രയ്ക്ക് പുറമെ ഹിമാചല്‍ പ്രദേശിലെ മറ്റ് നിരവധി ജില്ലകളിലും കനത്ത മഴയുണ്ടായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിപുന്‍ ജിന്‍ഡാല്‍ അറിയിച്ചു. ”ഭഗ്സു നാഗില്‍ മേഘവിസ്‌ഫോടനം ഉണ്ടായോ എന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല, പക്ഷേ തുടക്കത്തില്‍, കനത്ത മഴയെത്തുടര്‍ന്ന് ഇത് മിന്നല്‍ പ്രളയം പോലെയാണ് കാര്യങ്ങള്‍ അനുഭവപ്പെട്ടത്” ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഉത്തരേന്ത്യയിലെ മറ്റ് പല ഭാഗങ്ങളിലും ഞായറാഴ്ച കനത്ത മഴ പെയ്തു. ഇടിമിന്നലില്‍ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും നിരവധി പേര്‍ മരിച്ചു. തെക്കെ ഇന്ത്യയില്‍, തുടര്‍ച്ചയായ മഴ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ തുടരുകയാണ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ അഞ്ച് വടക്കന്‍ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് എട്ട് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.