ഒരു കൈ കൊണ്ട് കിറ്റ് ; അടുത്ത കൈ കൊണ്ട് ഫൈന്‍ ; സര്‍ക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

വലത്തെ കൈ കൊണ്ട് കിറ്റ് കൊടുക്കുകയും ഇടത്തേ കൈ കൊണ്ട് ഫൈന്‍ കൊടുക്കുകയുമാണ് പിണറായി സര്‍ക്കാരിന്റെ രീതിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയില്‍. കൂലിവേലക്കാര്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ആരാണ് ഈ കോവിഡ് നയവും അടച്ചിടല്‍ നയവും തീരുമാനിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സംസ്ഥാനത്തെ കോവിഡ് നയം വളരെ അശാസ്ത്രീമാണ്. മുഴുവന്‍ അടച്ചിടുക. എന്നിട്ട് ഇടയ്ക്ക് തുറക്കുക, ആരാണിത് ഉപദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍ കൊണ്ടുവന്നതുപോലുള്ള സംവിധാനം മറ്റു മേഖലകളിലും നടപ്പാക്കണം. അവിടെ കൃത്യമായി എല്ലാം നടക്കുന്നു. മറ്റു മേഖലകളില്‍ എന്തുകൊണ്ട് അതിനു കഴിയുന്നില്ല. സകലതും അടച്ചിട്ട് എല്ലാവരുടേയും ജീവിതം മുട്ടിച്ച് എത്ര കാലം മുന്നോട്ടു പോകാനാകും എന്നും കുഞ്ഞാലി കുട്ടി ചോദിക്കുന്നു.

ലോകത്ത് കോവിഡില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയില്‍ കേരളത്തിലാണ് കൂടുതല്‍ രോഗികള്‍. അപ്പോള്‍ ലോകത്തു തന്നെ കോവിഡില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസികളും വലിയ പ്രതിസന്ധിയിലാണ്. പ്രവാസികളില്‍ പകുതിപേരും വൈകാതെ കേരളത്തില്‍ മടങ്ങി എത്തും. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ തന്നെ 25 ശതമാനം പേര്‍ മടങ്ങിയെത്തി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം നിങ്ങള്‍ മിണ്ടണ്ട എന്ന നയം സര്‍ക്കാര്‍ ആദ്യം തിരുത്തണം. കോവിഡിന് ശേഷമുള്ള വ്യവസായ കാര്‍ഷിക ടൂറിസം, വിദ്യാഭ്യാസ നയങ്ങള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിറ്റ് അല്ല, ജനങ്ങളുടെ കയ്യില്‍ കാശ് കൊടുക്കണം. ഉത്തേജക പാക്കേജ് കൊടുക്കണം. ജനങ്ങളുടെ കൈയില്‍ നേരിട്ട് പണം എത്തിക്കണം. ആരുടെ കൈയിലും പണമില്ല. മാസം രണ്ടായിരമോ അയ്യായിരമോ കൊടുക്കണം. അപ്പോള്‍ വിപണിയിലേക്ക് അത് തിരിച്ചു വരും. കിറ്റ് കൊടുക്കരുത് എന്നല്ല പറയുന്നത്. കിറ്റ് കൊണ്ടു മാത്രം കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.