കടക്കെണി ; കോട്ടയത്ത് ഇരട്ട സഹോദരന്മാര്‍ തൂങ്ങി മരിച്ചു

സംസ്ഥാനത്ത് കടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. കടക്കെണിയെ തുടര്‍ന്ന് കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസായിരുന്നു. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ രണ്ട് മുറികളിലായിട്ടാണ് ഇവര്‍ തൂങ്ങിമരിച്ചത്. രണ്ടുപേരും അവിവാഹിതരാണ്. ക്രെയിന്‍ സര്‍വീസ്, വര്‍ക്ക് ഷോപ്പ് ജോലികള്‍ ചെയ്ത് വരന്നവരായിരുന്നു ഇവര്‍.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാളുകളായി ഇവര്‍ക്ക് വരുമാനം ഇല്ലായിരുന്നു. ഇവര്‍ക്ക് 12 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് സുഹൃത്ത് മനോജ് പറഞ്ഞു. മണിപ്പുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് ബാധ്യത. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം സഹോദരന്മാര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മൂന്ന് ദിവസമായി ഇവര്‍ പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്നും മനോജ് പറയുന്നു. ഏറെ നാളായി തുടരുന്ന ലോക് ഡൌണ്‍ കാരണം സംസ്ഥാനത്ത് സാധാരണക്കാരില്‍ ഭൂരിഭാഗവും കടക്കെണിയില്‍ അകപ്പെട്ട സ്ഥിതിയാണ്. കഴിഞ്ഞ മാസം മാത്രം ഇത്തരത്തില്‍ 15 ലേറെ ആത്മഹത്യകള്‍ ആണ് സംസ്ഥാനത്ത് അരങ്ങേറിയത്.