അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം

അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം . ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്. അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ശശിധര പണിക്കരുടെ മൂത്ത മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ്, റിയാസിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികള്‍.

റിയാസ് ശ്രീജമോളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ജോലി തേടി വിദേശത്ത് പോയതോടെ വിവാഹം കഴിക്കാനായില്ല. ശ്രീജമോള്‍ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭര്‍ത്താവ് വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷവും മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കര്‍ അത് എതിര്‍ത്തതോടെ വീട്ടില്‍ വഴക്ക് പതിവായി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി പിതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും അദ്ദേഹം ഛര്‍ദിച്ചതോടെ മരിക്കില്ലെന്ന് മനസ്സിലായി. ഇതോടെ റിയാസും രതീഷും ചേര്‍ന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേല്‍പ്പിച്ചശേഷം തോര്‍ത്ത് ഉപയോഗിച്ചു ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ മരണത്തില്‍ സംശയമില്ലെന്നായിരുന്നു അടുത്ത ബന്ധുക്കളടക്കം മൊഴി നല്‍കിയത്. എന്നാല്‍ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ സൂചനകളാണ് കൊലപാതകം തെളിയിക്കുന്നതിന് സഹായകമായത്. ഇന്ത്യന്‍ ശിക്ഷാനിയമം 302, 201, 120 (ബി) വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി മാവേലിക്കര അഡി. ജില്ലാ ജഡ്ജി സി. എസ് മോഹിത് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ശിക്ഷ പ്രഖ്യാപിച്ചത്. 2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.