മരുമകനോടുള്ള വിരോധം തീര്‍ക്കാന്‍ സ്ത്രീ മകളുടെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി

മകളുടെ ഭര്‍ത്താവിനോടുള്ള വിരോധം തീര്‍ക്കാന്‍ മുത്തശ്ശി ഒരു വയസ്സുള്ള ആണ്‍കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ് മരിച്ച കേസിലാണ് ആര്‍എസ് പുരം അന്‍പകം വീഥിയില്‍ നാഗലക്ഷ്മിയെ (50) അറസ്റ്റ് ചെയ്തത്. തല ചുവരില്‍ ഇടിച്ചും വായില്‍ ബിസ്‌ക്കറ്റ് കവര്‍ തിരുകിയുമാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മരുമകനായ നിത്യാനന്ദയോടുള്ള വിരോധം തീര്‍ക്കാനായിരുന്നു നാഗലക്ഷ്മി ചെറുമകനെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങള്‍ കാരണം നിത്യാനന്ദനുമായി പിരിഞ്ഞ ഭാര്യ നന്ദിനി അമ്മ നാഗലക്ഷ്മിയോടൊപ്പമാണു താമസം. നാഗലക്ഷ്മിയുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് നന്ദിനി നിത്യാന്ദയെ വിവാഹം കഴിച്ചത്. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് നാഗലക്ഷ്മി.

കോള്‍ ടാക്‌സിക്കാരനായ നിത്യാനന്ദത്തെ അഞ്ച് വര്‍ഷം മുന്‍പാണ് നന്ദിനി വിവാഹം കഴിച്ചത്. നാഗലക്ഷ്മിക്ക് മകളുടെ ഈ വിവാഹത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അന്നു മുതലേ നിത്യാനന്ദയെ വെറുപ്പോടെയായിരുന്നു നാഗലക്ഷ്മി കണ്ടിരുന്നത്. ദമ്പതികള്‍ ഇപ്പോള്‍ മരിച്ച ദുര്‍ഗേഷിനെ കൂടാതെ നാലു വയസുള്ള സായി കൃഷ്ണ എന്ന മറ്റൊരു കുട്ടിയുമുണ്ട്- പൊലീസ് പറയുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എട്ടുമാസം മുന്‍പ് നന്ദിനിയും നിത്യാന്ദവും വേര്‍പിരിഞ്ഞു. ഇളയ കുഞ്ഞിനൊപ്പം നന്ദിനി അമ്മയ്‌ക്കൊപ്പം പോയി. മൂത്ത കുട്ടി നിത്യാന്ദത്തിനൊപ്പവും പോയി. നാഗലക്ഷ്മിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാത്തിനാല്‍ പകരം ഹോട്ടല്‍ ജോലിക്കായി മകള്‍ നന്ദിനി പോയി. നന്ദിനി രാത്രി ജോലി കഴിഞ്ഞു വന്നപ്പോള്‍ കുഞ്ഞു തൊട്ടിലില്‍ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.

സായിബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി നേരത്തേ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആര്‍എസ് പുരം പൊലീസെത്തി മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയില്‍ കുട്ടിയുടെ ദേഹത്തു മുറിവുകള്‍ കണ്ടെത്തി. തുടര്‍ന്നു പൊലീസ് നന്ദിനിയെയും നാഗലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തു വന്നത്. നന്ദിനി ജോലിക്കു പോയ ശേഷം കളിക്കുകയായിരുന്ന ദുര്‍ഗേഷ് നിലത്തു നിന്ന് എന്തോ എടുത്തു വായിലിട്ടപ്പോള്‍ നാഗലക്ഷ്മി അടിച്ചു. തല ചുവരില്‍ പിടിച്ചിടിച്ചു. കുഞ്ഞു നിര്‍ത്താതെ കരഞ്ഞപ്പോള്‍ ബിസ്‌കറ്റിന്റെ കവര്‍ വായില്‍ തിരുകി തൊട്ടിലില്‍ കിടത്തി. പിന്നീടു വീട്ടുജോലികള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു മരിച്ചതായി കണ്ടു. വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകിക്കയറ്റിയതിനാല്‍ കുഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നു പൊലീസ് അറിയിച്ചു.