കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ് , പ്രതിക്ക് ഇരട്ട ഇരട്ടജീവപര്യന്തം

കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും ഏഴു വയസുള്ള മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി കോടതി. പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകന്‍ ദില്‍ഷാദ് എന്നിവരാണ് കൊല്ലപ്പെട്ടത്. 2017 മെയ് 22 നായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകന്‍ ദില്‍ഷാദിന്റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഉമ്മുസല്‍മ അയല്‍വാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു. ഇയാളില്‍ നിന്നും ഇവര്‍ ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണമെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപെട്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.

തുടര്‍ന്ന് കൃത്യം നടന്ന ദിവസം പ്രതി മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി ഉമ്മുസല്‍മയെയും അവരുടെ ഏഴുവയസുകാരന്‍ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തു.കൊലപാതകം, വീടുകയറി ആക്രമണം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. സാഹചര്യ തെളിവുകളും സൈബര്‍ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയത്. ഐപിസി 302, 316, 449 എന്നീ വകുപ്പ് എന്നീ വകുപ്പുകള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകള്‍ പ്രകാരം ഉള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സാഹചര്യത്തെളിവുകള്‍ ആയിരുന്നു പ്രധാനം. ഇതിനൊപ്പം സൈബര്‍ തെളിവുകളും ഉണ്ടായിരുന്നു.

കോണ്‍ട്രാക്ടര്‍ ആയ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി അടുപ്പത്തിലാവുന്നത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാനാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് കേസ്. കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന മാനഹാനി കാരണം ആണ് കൃത്യം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി. ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍വേണ്ടി ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയും വീട്ടിന്റെ വാതിലുകള്‍ പൂട്ടി ചാവി വലിച്ചെറിയുകയുമായിരുന്നു. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിന്നീട് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.