ഒന്നര വയസുകാരിയായ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

ഒന്നരവയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് അറസ്റ്റില്‍. തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഷിജുവാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ ഷിജുവിനെ കണ്ടെത്താന്‍ മൂന്ന് ടീമുകളായി പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. മട്ടന്നൂരിലെത്തിയ ഷിജു തന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് ഇയാളെ പിടിക്കാന്‍ കഴിഞ്ഞത്. കണ്ണൂര്‍ പാത്തിപ്പാലത്ത് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഷിജു ഭാര്യയെയും കുഞ്ഞിനെയും കൂട്ടി പുഴക്കരയിലെത്തുകയും പുഴയിലേക്ക് ഇവരെ തള്ളിയിട്ടെന്നുമാണ് ഭാര്യ സോന പറയുന്നത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം ബൈക്കിലാണ് ഇവര്‍ പാത്തിപ്പാലത്ത് എത്തിയത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ സംഭവത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.കരഞ്ഞുവിളിച്ച യുവതിയെ കണ്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനായി തെരച്ചില്‍ തുടങ്ങിയത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം ആത്മഹത്യാ ശ്രമത്തിനിടയിലാണ് പിടിയിലായതെന്ന് മട്ടന്നൂര്‍ പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതി തലശ്ശേരിയില്‍നിന്ന് കോഴിക്കോട് മാനന്തവാടി ഇരിട്ടി വഴിയാണ് മട്ടന്നൂരില്‍ എത്തിയത്. ഷിജു കുളത്തില്‍ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സി ഐ എം കൃഷ്ണന്‍ പറഞ്ഞു. മട്ടന്നൂര്‍ പോലീസ് പ്രതിയെ കതിരൂര്‍ പോലീസിന് കൈമാറി. അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും ആര്‍ ഇളങ്കോ വ്യക്തമാക്കി. ഭാര്യ സോനയെയും ഒന്നര വയസുള്ള മകള്‍ അന്‍വിതയെയും ഷിനു പുഴയില്‍ തള്ളിയിടുകയായിരുന്നു.