മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് വേട്ട ; 26 മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് മാവോയിസ്റ്റ് കൂട്ടക്കൊല നടന്നത്. 26 മാവോയിസ്റ്റുകളെയാണ് മഹാരാഷ്ട്രാ പൊലീസ് വെടിവെച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ ആറരക്കാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ‘ ഉള്‍വനത്തില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. എത്ര മാവോയിസ്റ്റുകളെ വധിച്ചുവെന്ന് ഏറ്റുമുട്ടല്‍ അവസാനിച്ചാല്‍ മാത്രമേ പറയാന്‍ കഴിയൂ.’ – അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മുതിര്‍ന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന മര്‍ദിന്‍തോല വനമേഖലയിലെ കൊര്‍ച്ചിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.