നാലര വയസുകാരിയെ പീഡിപ്പിച്ച തൃശൂര്‍ സ്വദേശിക്ക് 43 വര്‍ഷം തടവും പിഴയും

തൃശൂരില്‍ നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 43 വര്‍ഷം തടവും 175000 രൂപ പിഴയും. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ വീട്ടില്‍ ജിതിന്‍ (29)നാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി എം പി ഷിബു പ്രതി കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. നിര്‍ദ്ധന കുടുംബാംഗമായ കുട്ടിയെ പ്രതി പലപ്രാവശ്യം ലൈംഗികചൂഷണം നടത്തി.

2016-ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കേക്കാട് പോലീസാണ് അന്വേഷണം നടത്തിയത്. പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ വിചാരണ നേരിടുന്നയാളാണ്.വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൂടാതെ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്. 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകള്‍ ഹാജരാക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്തു.