ആരോപണം വ്യാജം ; കടയ്ക്കാവൂര്‍ പോക്‌സോ കേസ് അവസാനിപ്പിച്ച് കോടതി

മകനെ അമ്മ പീഡിപ്പിച്ചെന്ന നിലയില്‍ ശ്രദ്ധ നേടിയ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ അച്ഛന്റെ ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്. കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നും അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് കേരളം ഞെട്ടിയ കേസ് ഉണ്ടാകുന്നത്.

കടയ്ക്കാവൂര്‍ സ്വദേശിയായ നാല് കുട്ടികളുടെ അമ്മയായ യുവതിയെ ആണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13കാരനായ രണ്ടാമത്തെ മകന്‍ പിതാവിനോട് പറഞ്ഞതോടെയാണ് കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് കുട്ടിയെ കൌണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴും പീഡിപ്പിച്ചെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മാതാവിനെതിരായ പരാതി വ്യാജമാണെന്നായിരുന്നു ഇളയ മകന്റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴിയ്‌ക്കൊപ്പമായിരുന്നു മൂത്തകുട്ടി ഉറച്ചുനിന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്.