കെ റെയില്‍ ; കേരളത്തിനെ പാപ്പരാക്കുന്ന പദ്ധതിയോ…?

എന്തിനാണ് കെ റെയില്‍ ? എന്തിനു വേണ്ടിയാണു കെ റെയില്‍ ? ആര്‍ക്ക് വേണ്ടിയാണു കെ റെയില്‍ ? കേരള സമൂഹം ഒന്നടങ്കം കഴിഞ്ഞ കുറച്ചു നാളുകളായി ചോദിക്കുന്ന ചോദ്യമാണ് ഇവ. എന്നാല്‍ ഇതൊന്നും കേട്ട ഭാവം നടിക്കാതെ പിണറായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഹൈ സ്പീഡ് ട്രെയിനിനേക്കാള്‍ വേഗത്തില്‍ ഓടുകയാണ്. മാന്യമായ രീതിയില്‍ പഠനം പോലും നടന്നിട്ടില്ല എന്ന് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നിട്ട് ദിവസങ്ങളെ ആയുള്ളൂ. അപ്പോഴാണ് പല ഇടങ്ങളിലും കെ റെയിലിനു എന്ന പേരില്‍ സര്‍ക്കാര്‍ കുറ്റി അടി തുടങ്ങിയത്. ജനങ്ങള്‍ ഒന്നടങ്കം എതിര്പ്പുമായ് രംഗത് വന്നിട്ടും പാര്‍ട്ടി അനുകൂലികളായ ചിലരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി കേരളത്തിനെ കടക്കെണിയിലേയ്ക്ക് വലിച്ചെറിയുകയാണ് പിണറായി സര്‍ക്കാര്‍.

പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (Prashant Bhushan) രംഗത്ത് വന്നു. സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികള്‍ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുത്. സില്‍വര്‍ലൈന്‍ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടു. കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ബെന്നിബഹനാന്‍ എന്നിവരടക്കം പത്ത് എംപിമാരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ നിന്ന് ശശി തരൂര്‍ എംപി പങ്കെടുത്തില്ല. ഒരു നടപടിയും പൂര്‍ത്തിയാക്കാതെ പദ്ധതി ആരംഭിക്കുകയാണെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വീടുകളില്‍ കല്ലിടുന്ന കാര്യം എംപിമാര്‍ മന്ത്രിയെ അറിയിച്ചു.

പ്രാരംഭ ഘട്ടത്തിലെ പഠനങ്ങള്‍ക്കുള്ള അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും പദ്ധതി ആരംഭിക്കുന്നതിന് ഒരനുമതിയും സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കിയതായി എംപിമാര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പച്ചക്കൊടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ റെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് അനുമതി നിഷേധിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് എംപിമാര്‍ റെയില്‍ മന്ത്രിയെ കാണാന്‍ എത്തിയത്. അതേസമയം കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഐ അനുകൂല സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയും രംഗത്ത് വന്നു. ഈ അതിവേഗം ആര്‍ക്കുവേണ്ടി എന്നാണ് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ ചോദ്യം. ഉയര്‍ന്ന ക്ലാസ്സില്‍ മാത്രം ചെയ്യാന്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം കോടി വരെ മുതല്‍മുടക്കി അതിവേഗ റെയില്‍പാത നിര്‍മിക്കുന്ന കാര്യം പുനപ്പരിശോധിക്കണമെന്ന് യുവകലാസാഹിതി പ്രസ്താവനയിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

675 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തീവണ്ടിയില്‍ കയറാന്‍ ഭൂരിപക്ഷം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത തേര്‍ഡ് എ.സി നിരക്ക് നല്‍കണം. ഇതിനായി പതിനായിരങ്ങള്‍ കുടിയൊഴിക്കപ്പെടും. തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളാലും കോവിഡ് മൂലവും പാപ്പരായ കേരളത്തിന് പദ്ധതി ചെലവിന്റെ 28 ശതമാനം വിഹിതം വഹിക്കാനാകുമോ എന്നും ആലോചിക്കണമെന്ന് യുവകലാസാഹിതി ആവശ്യപ്പെടുന്നു. ബദല്‍ എന്ന നിലയില്‍ തെക്കു വടക്ക് റെയില്‍പ്പാത ഇരട്ടിപ്പിക്കലും അതിലൊന്ന് ഫാസ്റ്റ് ട്രാക്ക് ആക്കുന്നതും പരിഗണിക്കണം. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്തേണ്ടവര്‍ക്കായി തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മംഗലാപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാമെന്നും യുവകലാസാഹിതി നിര്‍ദേശിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെയും പരിസ്ഥിതി ആഘാത പഠനം നടത്താതെയും വലിയ തോതില്‍ പ്രകൃതി നശീകരണത്തിനും ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതിയുമായി ഒരു കാരണവശാലും മുന്നോട്ടുപോകരുതെന്നാണ് ഇടതു പക്ഷ സംഘടനകള്‍ വരെ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതൊന്നും പിണറായി സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് സത്യം.

പണ്ട് ആന്റണി സര്‍ക്കാര്‍ എക്പ്രസ് ഹൈവേ എന്ന പദ്ധതിയുമായി വന്നപ്പോള്‍ അത് മുടക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയവര്‍ എല്ലാം ഇപ്പോള്‍ കെ റെയിലിനു വേണ്ടി ജയ് വിളിക്കുന്നത് ആണ് കേരളം കാണുന്നത്. നേരത്തെ സിപിഐ സംസ്ഥാന കൗണ്‍സിലിലും കെ റെയിലിനെതിരെ വിമര്‍ശനമുയരുകയുണ്ടായി. കോവിഡ് പ്രതിസന്ധിയില്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ റെയിലിന് അല്ലെന്നായിരുന്നു വിമര്‍ശനം. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ്. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിത്. പദ്ധതിയെ അനുകൂലിച്ച് സിപിഐയുടെ മേല്‍വിലാസം തകര്‍ക്കരുതെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. നമ്മളായി പദ്ധതിയെ തകര്‍ത്തു എന്ന് വരുന്നത് ആശാസ്യമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രാധാന്യം നല്‍കിയ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നും കാനം മറുപടി നല്‍കി.

പദ്ധതി കൊണ്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കില്ല എന്ന ആരോപണം ഇപ്പോള്‍ തന്നെ ശക്തമാണ്. പാരിസ്ഥിതിക പഠനം പോലും നടന്നിട്ടില്ല എന്നത് ഒരു വമ്പന്‍ അഴിമതിക്ക് വേണ്ടിയുള്ള കോപ്പുകൂട്ടല്‍ ആണ് എന്ന സംശയം പാര്‍ട്ടി അണികളില്‍ പോലും ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ലക്ഷം കോടി കടത്തില്‍ മുങ്ങിയ സംസ്ഥാനത്തിനെ വീണ്ടും കടക്കെണിയില്‍ വീഴ്ത്താന്‍ മാത്രമേ പദ്ധതി കൊണ്ട് ഗുണം ഉണ്ടാവുമായുള്ളു. വെറും 650 കിലോമീറ്റര്‍ മാത്രം വിസ്തൃതി ഉള്ള ഒരു സംസ്ഥാനത്തു എന്തിനാണ് ഇത്രയും വലിയ പദ്ധതി എന്ന ചോദ്യവും ശക്തമാണ്. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂര്‍ എംപി (Shashi Tharoor MP) മുഖ്യമന്ത്രി പിണറായി വിജയനോട് (CM Pinarayi Vijayan) ആവശ്യപ്പെട്ടു. പദ്ധതിയില്‍ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് തരൂര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. മുഖ്യമന്ത്രി യോഗം വിളിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത്തരമൊരു ചര്‍ച്ച സംഘടിപ്പിക്കുന്നതിനെ കുറിച്ച് തരൂര്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.