നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് കോടതിയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ താരം ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് കോടതിയില്‍. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപക്ഷ നല്‍കി. കഴിഞ്ഞ ദിവസം ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തല്‍. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ നടന്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ഗൂഡാലോചനയില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമര്‍പ്പിച്ച തെളിവുകളുമായി ചേര്‍ന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പൊലീസ് പറയുന്നു. കേസില്‍ പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരായാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അംഗീകാരം തേടിയത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. മൂന്ന് സാക്ഷികളുടെ വിസ്താരം മാത്രമാണ് വിചാരണാ കോടതി അനുവദിച്ചത്. രണ്ട് പേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും മാത്രമായിരുന്നു കോടതി അനുമതി നല്‍കിയത്.

ദിലീപ് ദൃശ്യങ്ങള്‍ കണ്ടുവെങ്കില്‍ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. ആക്രമണത്തിന്റെ ഒറിജിനല്‍ ദൃശ്യങ്ങള്‍ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പില്‍ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങള്‍ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. കോടതി ഹര്‍ജി പരിഗണിച്ചിട്ടില്ല. മുമ്പ് കുറ്റപത്രം നല്‍കുമ്പോള്‍ തന്നെ തുടരന്വേഷണത്തിന് സഹായമായ പുതിയ തെളിവുകള്‍ കിട്ടിയാല്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ഈ വിവരം കോടതിയെ അറിയിക്കുകയാണ് ചെയ്‌തെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിചാരണ കോടതിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് പ്രോസിക്യൂഷന്റെ ആവശ്യം. കഴിഞ്ഞ ദിവസം കേസില്‍ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. നടപടിയില്‍ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് ഹര്‍ജിയില്‍ കോടതി നോട്ടിസ് അയക്കും. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ജനുവരി ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.