നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു ; രാജിവയ്ക്കുന്ന രണ്ടാമത്തെ അഭിഭാഷകന്‍

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു.
അഡ്വക്കേറ്റ് വി.എന്‍. അനില്‍കുമാറാണ് രാജിവച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസില്‍ തീരുമാനം അറിയിച്ചു. കേസില്‍ രാജിവയ്ക്കുന്ന രണ്ടാമത്തെ അഭിഭാഷകന്‍ ആണ് അനില്‍കുമാര്‍. മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന എ. സുരേശന്‍ രാജിവെച്ചതിന് പിന്നാലെയാണ് ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകവേ, അനില്‍കുമാറിന്റെയും പിന്മാറ്റം. വര്‍ഷങ്ങളോളം സിബിഐ പ്രോസിക്യൂട്ടറായിരുന്ന മുതിര്‍ന്ന അഭിഭാഷകനാണ് അനില്‍കുമാര്‍. അനില്‍കുമാറിന്റെ രാജിക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ജഡ്ജിയുമായി തര്‍ക്കമുണ്ടായെന്നും 2021 ഡിസംബര്‍ 29 ബുധനാഴ്ച കോടതി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നും റിപോര്‍ട്ടുണ്ട്.

കേസില്‍ അടുത്തിടെ ഉണ്ടായ രണ്ട് സുപ്രധാന സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് അനില്‍കുമാറിന്റെ രാജി. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി നിഷേധിച്ച ജഡ്ജി ഹണി വര്‍ഗീസ് ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍ ഡിസംബര്‍ 27ന് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരെല്ലാം സത്യത്തിന്റെ അന്വേഷണത്തിലായതിനാല്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പുനഃപരിശോധന നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. പുനഃപരിശോധനയെ എതിര്‍ത്തത് ദിലീപ് മാത്രമാണെന്നും മറ്റ് എട്ട് പ്രതികള്‍ എതിര്‍പ്പൊന്നും ഉന്നയിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.രണ്ടാമത്തെ പ്രധാന സംഭവവികാസം ബാലചന്ദ്രകുമാര്‍ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങളാണ്. ദിലീപിനൊപ്പം ഒരു പുതിയ ചിത്രത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ ബാലചന്ദ്രകുമാര്‍, നടനെതിരെ കുറ്റങ്ങളുള്ള ചില തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കേരള പോലീസ് അന്വേഷിക്കുന്നുണ്ടോയെന്ന് ആരാഞ്ഞ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ട്വിറ്ററില്‍ പ്രസ്താവന ഇറക്കിയിരുന്നു.