നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ് ; തുടരന്വേഷണം ആവശ്യപ്പെട്ട് നടി

കേസിനു വിധി വരാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗവും വാദി ഭാഗവും പുതിയ ആവശ്യങ്ങളുമായി രംഗത്ത്. കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് (Actor Dileep) രം?ഗത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍ ആണെന്ന് ദിലീപ് ആരോപിക്കുന്നു. കോടതിയിലെ കേസ് അട്ടിമറിക്കാന്‍ ആണ് അഭിമുഖം വഴി ശ്രമിക്കുന്നത്. പരാതിക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ട്. 202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടതെന്ന് ദിലീപ് ആരോപിച്ചു.

വിസ്താരം നടന്നിരുന്നെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ തുടരന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ല. ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത് എന്നും ദിലീപ് പരാതിയില്‍ പറയുന്നു. ഡിജിപി ,ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവര്‍ക്കാണ് പരാതി. തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. ബൈജു പൗലോസിന് എതിരെ നടപടി വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസില്‍ അസാധാരണ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചതോടെയാണ് പ്രതിസന്ധി. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത്.

അതിനിടെ കേസില്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നാണ് അന്വോഷണ ഉദ്യോഗസ്ഥര്‍ സംവിധാകന്റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാല ചന്ദ്രകുമാര്‍ അന്വോഷണ സംഘത്തിന് കൈമാറി. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിന്നു. ആയതിനാല്‍ കേസില്‍ സംവിധായകന്‍ ബാലചന്ദ്രനെ സാക്ഷിയാക്കിയുള്ള കൃത്യമായ അന്വോഷണമാണ് നടക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. കേസിന്റെ വിധി പ്രഖ്യാപനം അടുത്തിടെയുണ്ടാകാനുള്ള സാധ്യത നില നില്‍ക്കെയാണ് സംവിധായകന്‍ പുതിയ വെളിപ്പടുത്തലുമായി രംഗത്തെത്തിയത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിന്റെ മുന്നോട്ടുളള ഗതിയില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.