സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍ ; തട്ടിക്കൂട്ട് എന്ന് ആരോപണം

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. ആറ് ഭാഗങ്ങളായി 3773 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎഎല്‍എ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതിന് ലഭിച്ച മറുപടിയില്‍ പക്ഷേ ഡിപിആര്‍ വിവരങ്ങള്‍ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റിലുള്‍പ്പെടെ ഡിപിആര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആറ് ഘട്ടങ്ങളിലായാണ് ഡിപിആര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ധ്രുതഗതിയില്‍ നടത്തിയ പരിസ്ഥിതി ആഘാത വിവരങ്ങള്‍ കൂടി ഡിപിആറിനൊപ്പം വച്ചിട്ടുണ്ട്. 2025-26 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഡിപിആറില്‍ നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നെടുമ്പാശേരി വിമാനത്താവളവുമായി പദ്ധതി ബന്ധിപ്പിക്കും. വിദേശ സഞ്ചാരികളെ ലക്ഷ്യംവച്ചുകൊണ്ട് ടൂറിസ്റ്റ് ട്രെയ്നും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുന്ന മുഴുവന്‍ കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍ ഏതൊക്കെയെന്ന വിവരങ്ങളാണ് ഡിപിആറില്‍ ഉള്ളത്. ആറര ലക്ഷം യാത്രക്കാരെയാണ് കെ-റെയിലില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം തട്ടിക്കൂട്ടിയ ഡിപിആര്‍ ആണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. ഗൂഗിള്‍ മാപ് ഉപയോഗിക്കാന്‍ അറിയാവുന്ന ആര്‍ക്കും തയ്യാറാക്കാന്‍ പറ്റുന്ന ഒന്നാണ് ഇതെന്നും ആക്ഷേപം ഉണ്ട്.