നടിയെ ആക്രമിച്ച കേസ് ; മുഖ്യ സൂത്രധാരന്‍ ദിലീപ് എന്ന് പ്രോസിക്യൂഷന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍. 20 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതുമുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള സകല ശ്രമങ്ങളും പ്രതിയായ ദിലീപ് നടത്തി, കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചു, അന്വോഷണത്തെ തടസപെടുത്തലാണ് ദിലീപിന്റെ ഉദ്ദേശം, എന്നു തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. അതേസമയം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.

ലൈംഗിക പീഡനത്തിന് ക്രമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമാണെന്നും ഇത് അസാധാരണമായ കേസാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ക്രമിനല്‍ കേസിലെ പ്രതി അന്വോഷണ ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ശ്രമിക്കുന്നതും പതിവില്ലാത്തതാണ്, അന്വോഷണ ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ഗൂഡാലോചന നടത്തിയത് ഗൗരവമുള്ള കാര്യമാണ്, ദിലീപ് വലിയ സ്വാധീനമുള്ള വ്യക്തിയാണ്, ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്, നിരവധി ഹരജികളാണ് ദിലീപ് വിവിധ കോടതികളില്‍ നല്‍കിയിട്ടുള്ളത്, നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍, പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു.

ഇന്ന് രാവിലെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് തരണമെന്ന ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ തള്ളി. നാല് പുതിയ സാക്ഷികളെ ഈ മാസം 22-ന് വിസ്തരിക്കാനും ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറണം എന്നായിരുന്നു വിചാരണ കോടതിയുടെ നിര്‍ദേശം. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.

തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് നല്‍കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. പ്രതിക്ക് റിപ്പോര്‍ട്ട് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. ദൃശ്യങ്ങളില്‍ അന്വേഷണ സംഘം കൃത്രിമം നടത്തുമെന്നും തുടരന്വേഷണത്തിന് ഉപയോഗപ്പെടുത്തുമെന്നുമായിരുന്നു ദിലീപിന്റെ വാദം. ഈ ഹര്‍ജിയും പ്രോസിക്യൂഷന്‍ എതിര്‍ത്തു.

ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തുമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അങ്ങിനെ ചെയ്താല്‍ തന്നെ അതിന്റെ തെളിവുകളായി ഡിജിറ്റല്‍ ഇംപ്രിന്റ്‌സ് അവശേഷിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് രണ്ട് ഹര്‍ജികളും ഈ മാസം 25-ലേക്ക് പരിഗണിക്കാന്‍ മാറ്റി. പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജിയും ഉത്തരവിനായി മാറ്റി. വിചാരണക്കോടതിയുടെ തീരുമാനം റദ്ദ് ചെയ്തുകൊണ്ട് അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു.