മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം

നിയമ വിരുദ്ധമായി നാട്ടില്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ നടക്കുന്നു എന്നതിന് തെളിവ്. മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വര്‍ഷം മുന്‍പ് നടന്ന വിവാഹത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ ആണ് ലോകം അറിയുന്നത്. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുന്‍പാണ് നടന്നത്. 5 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ല്യുസിയെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിഡബ്ല്യുസി രംഗത്തെത്തി. ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നല്‍കാനായില്ലെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ കെ ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു. വിവരം പുറത്ത് വന്നിട്ടും സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് അമാന്തിച്ചിരുന്നു. അല്പ സമയം മുന്‍പ് കേസെടുത്തതായി വണ്ടൂര്‍ പൊലീസ് അറിയിച്ചു. കുട്ടിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ചൈല്‍ഡ് മാരേജ് ആക്ട്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ല്യുസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.