വേങ്ങരയിലെ നേതാവിന് ദിലീപും കാവ്യയും അന്‍പത് ലക്ഷം നല്‍കി ; പുതിയ ആരോപണവുമായി ബൈജു കൊട്ടാരക്കര
ദിലീപിനെതിരെ പുതിയ ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത്. കേസില്‍ ജയിലിലായ ദിലീപിന് ജാമ്യം ശരിയാക്കി നല്‍കാം എന്ന വാഗ്ദാനവുമായി ഒരു കേരളത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്‍ ദിലീപിന്റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നും പത്ത് കോടി രൂപയാണ് നേതാവിന്റെ മകന്‍ ഡിമാന്‍ഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. കേസ് ഒതുക്കാനായി മലപ്പുറം വേങ്ങരയിലെ ഒരു നേതാവിന്റെ വീട്ടിലെത്തി ദിലീപും കാവ്യയും കൂടി 50 ലക്ഷം രൂപ കൊടുത്തുവെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ബൈജു പറഞ്ഞു.2017 സെപ്തംബര്‍ 21-ന് ദിലീപിന്റെ അനിയന്‍ അനൂപും സുഹൃത്ത് സുരാജും മലപ്പുറം വേങ്ങരയിലെത്തി. സംസ്ഥാനത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ യുവജനേതാവിനെ കാണാനാണ് അവര്‍ പോയത്. തിരുവനന്തപുരത്തുള്ള ദിലീപിനെ ന്യായീകരിച്ചു സംസാരിക്കുന്ന ഒരാളുടെ ഇടപെടലിലാണ് നേതാവിനെ കാണാന്‍ ഇവര്‍ക്ക് അവസരമൊരുങ്ങിയത്.
ഒരു ഡീലുറപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ പോയത്. അഞ്ച് കോടി രൂപയുടെ ഒരു ഇടപാടായിരുന്നു അത്. കാര്യങ്ങളെല്ലാം തങ്ങള്‍ കൈകാര്യം ചെയ്‌തോളാം എന്ന ഉറപ്പ് അന്ന് അയാളില്‍ നിന്നും അവര്‍ക്ക് കിട്ടി. പിന്നീട് ജയിലില്‍ നിന്നും ദിലീപ് ഇറങ്ങിയ ശേഷം അപ്പുണി ഓടിച്ച കാറില്‍ ദിലീപും കാവ്യയും വേങ്ങരയിലെത്തി അന്‍പത് ലക്ഷം രൂപ ഈ നേതാവിന് നല്‍കി. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ ദിലീപിന്റെ കൈവശമുണ്ട്. ബാക്കി പണം ദില്ലിയില്‍ എത്തിക്കാം എന്നായിരുന്നു ദിലീപ് നേതാവിന് നല്‍കിയ ഉറപ്പ്. ഈ സമയത്ത് ദിലീപ് അഭിനയിച്ച മൈ സാന്റാ എന്ന ചിത്രത്തില്‍ ദിലിപീന് കിട്ടേണ്ട പ്രതിഫലത്തിന്റെ ബാലന്‍സ് തുക മൂന്നര കോടി ദില്ലിയിലാണ് കൊടുത്തത്. ഇങ്ങനെ പല കളികളും ഇതിലുണ്ട്.
2017- ഒക്ടോബറില്‍ ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനെ വിളിച്ചു. ദിലീപിനെ ജയിലില്‍ നിന്നും ജാമ്യത്തിലിറക്കുന്ന കാര്യം തങ്ങളേറ്റെന്നും പകരം പത്ത് കോടി നല്‍കണമെന്നും അയാള്‍ സംവിധായകനോട് പറഞ്ഞു. എന്നാല്‍ ഈ സംവിധായകന്‍ നേതാവിന്റെ മകനോട് ക്ഷുഭിതനായി ഫോണ്‍ വച്ചു. എന്നാല്‍ പിന്നീട് ദിലീപ് ജയില്‍ മോചിതനായി വന്നപ്പോള്‍ ഈ ഫോണ്‍ കോളിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞു. ഇങ്ങനെയൊരു ഫോണ്‍ കോള്‍ വന്നെന്നും ഇതു ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പേടിച്ച് താന്‍ ഡിലീറ്റ് ചെയ്തുവെന്നും സംവിധായകന്‍ ദിലീപിനോട് പറഞ്ഞു. എന്നാല്‍ ഇതുകേട്ട ദിലീപ് സംവിധായകനോട് പൊട്ടിത്തെറിച്ചു. തന്നെ സര്‍ക്കാര്‍ കുടുക്കിയതാണെന്ന് സ്ഥാപിക്കാനുള്ള അവസരമാണ് ഇല്ലാതായതെന്നും ആ ഫോണ് കോള്‍ റെക്കോര്‍ഡ് വീണ്ടെടുക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. അങ്ങനെ ദിലീപ് സംവിധായകന്റെ ഐഫോണ് ഫൈവ് സീരിസിലുള്ള ഫോണ് വാങ്ങി വച്ചു.
എറണാകുളം പെന്റാ മേനകയിലുള്ള സെല്ലുലാര്‍ കെയര്‍ എന്ന സ്ഥാപനത്തിലുള്ള സലീഷ് എന്ന പയ്യനെ ദിലീപ് വിളിച്ചു വരുത്തി ഫോണ്‍ ഏല്‍പിച്ചു. സിനിമയില്‍ അസി.ഡയറക്ടറായും മറ്റും പ്രവര്‍ത്തിച്ചയാളാണ് സലീഷ്. ബാലചന്ദ്രകുമാറാണ് സലീഷിനെ ദിലീപിന്റെ അടുത്ത് എത്തിച്ചത്. എന്നാല്‍ അറിയാത്ത ഒരാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കാന്‍ സംവിധായകന്‍ തയ്യാറായില്ല. എന്നാല്‍ ദിലീപ് കടുത്ത സമ്മര്‍ദ്ദം ചെലുത്തി ഈ ഫോണ് വാങ്ങിച്ചു. തുടര്‍ന്ന് സലീഷ് ആവശ്യപ്പെട്ട പ്രകാരം ദിലീപിന്റെ അനുജന്‍ 90,000 രൂപ മുടക്കി ഡോ. ഫോണ്‍ എന്ന സോഫ്റ്റ് വെയര്‍ വാങ്ങി. എന്നാല്‍ വേറെ പലതും കിട്ടിയെങ്കിലും ഈ കോള്‍ റെക്കോര്‍ഡ് മാത്രം തിരിച്ചെടുക്കാന്‍ സലീഷിന് സാധിച്ചില്ല.
ഒടുവില്‍ അമേരിക്കയില്‍ ഐ ഫോണ്‍ കമ്പനിയില്‍ ഫോണ്‍ അയച്ച് പത്ത് ലക്ഷം രൂപയോളം മുടക്കി ആ കോള്‍ റെക്കോര്‍ഡ് ദിലീപ് തിരിച്ചു പിടിച്ചു. സലീഷിനേയും ദിലീപിനേയും പരിചയപ്പെടുത്തി കൊടുത്തത് ബാലചന്ദ്രകുമാര്‍ ആണെങ്കിലും അവര്‍ രണ്ട് പേരും പിന്നീട് അടുത്ത സുഹൃത്തുകളായി. വളരെ കാലം കഴിഞ്ഞ ബാലചന്ദ്രകുമാറിനെ സലീഷ് വിളിച്ചു സൗഹൃദം പുതുക്കിയിരുന്നു. താന്‍ ദിലീപിനെ വീണ്ടും കാണാന്‍ പോകുന്നുണ്ടെന്നും അന്ന് സലീഷ് ബാലചന്ദ്രകുമാറിനോട് പറഞ്ഞു. അവിടുന്നങ്ങോട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോള്‍ ആലുവയില്‍ അജ്ഞാതവാഹനം ഇടിച്ച് സലീഷ് മരിച്ചു എന്നുമാണ് ബൈജു കൊട്ടാരക്കര ഇപ്പോള്‍ പറയുന്നത്.