ഹര്‍ജിയില്‍ നാളെ വാദം തുടരും ; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റേയും ഒപ്പമുള്ളവരുടേയും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കണം എന്നതില്‍ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹര്‍ജി പരിഗണിക്കുക. തന്റെ വീട്ടില്‍ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പൊലീസിന്റെ കൈവശമുണ്ടെന്നും വാദത്തിനിടെ ദിലീപ് ചൂണ്ടിക്കാട്ടി. ഫോണുകളില്‍ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്താണ് ഈ ഫോണില്‍ പ്രധാനപ്പെട്ടതായിട്ടുള്ളതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള വാദത്തിനിടെ ചോദിച്ചു. കേസില്‍ തങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന ശ്രദ്ധേയമായ പരാമര്‍ശം ഇന്നത്തെ വാദത്തിനിടെ രാമന്‍പിള്ളയില്‍ നിന്നുണ്ടായി. നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും ഒരു കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കട്ടേയെന്നും രാമന്‍പിള്ള പറഞ്ഞു. അന്വേഷണ ഏജന്‍സിയില്‍ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.
തന്റെ അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. ഫോണുകള്‍ക്കായി സര്‍ക്കാര്‍ ഉപഹര്‍ജി ഫയല്‍ ചെയ്ത് തങ്ങള്‍ക്ക് നോട്ടീസ് കിട്ടും മുന്‍പേ ഇതേക്കുറിച്ച് ഒരു മാധ്യമസ്ഥാപനം തന്നെ വിളിച്ച് പ്രതികരണം ആരാഞ്ഞെന്നും എങ്ങനെയാണ് ഈ വിവരങ്ങളെല്ലാം പുറത്തു പോകുന്നതെന്നും രാമന്‍പിള്ള ചോദിച്ചു. ഫോണുകള്‍ പൊലിസിന് വിട്ടു നല്‍കിയാല്‍ അതില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.ബി.രാമന്‍പ്പിള്ള വാദിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഇപ്പോള്‍ വിട്ടുനല്‍കരുതെന്നും വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ തീരുമാനം വന്ന ശേഷമേ ഫോണുകള്‍ കൊടുക്കാവൂ എന്ന് രാമന്‍പിള്ള വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുന്‍പ് ഫോണിലെ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണം ദീലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഈ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതില്‍ കോടതി തീരുമാനമെടുക്കും. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്റെ നിലപാടെങ്കിലും ഈ ഫോണ് ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം രാവിലെ പത്തേകാലിന് മുമ്പ് തന്നെ പ്രതികള്‍ ഫോണുകള്‍ രജിസട്രാര്‍ ജനറലിന്റെ ഓഫീസിന് കൈമാറി. ദിലീപിന്‌റെ മൂന്നും സഹോദരന്റെ രണ്ടും ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദിന്റെ ഒരു ഫോണുമാണ് ഹാജരാക്കിയത്. കേരളത്തിലെ പൊലീസിന് കീഴിലുള്ള ഏജന്‍സികളില്‍ ഫോണ് പരിശോധനക്ക് വിടരുതെന്നാണ് ദിലീപിന്‌റെ ആവശ്യം. ഫോണില്‍ കൃത്രിമം നടത്തുമെന്നാണ് ദിലീപിന്‌റെ വാദം. എന്നാല്‍ ഫോണ്‍ എവിടെ പരിശോധിക്കണമെന്ന് തീരുമാനിക്കാന്‍ പ്രതിക്ക് അവകാശില്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാരിന്‌റെ അക്രഡിറ്റേഷനുള്ള ഏജന്‍സികളില്‍ മാത്രമേ പരിശോധിക്കാന് കഴിയു എന്ന കഴിഞ്ഞ സിറ്റിംഗില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേ സമയം ദിലീപ് ഉപയോഗിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ നാലാമത്തെ ഫോണ് സംബന്ധിച്ച ചിത്രം വ്യക്തമായിട്ടില്ല. ഫോണിന്റെ ഇ എം ഐ ഇ നന്പര്‍ സഹിതം അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. തനിക്ക് ഇങ്ങിനെയൊരു ഫോണില്ലെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ഇത് കളവാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഉപോയഗിച്ചിരുന്ന ഫോണുകളുടെയും സിം നന്പറുകളുടെയും വിവരങ്ങല്‍ അന്വേഷണ സംഘം നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ദിലീപ് ഇല്ലെന്ന് പറയുന്ന നാലാമത്ത ഫോണില്‍ ദിലീപിന്‌റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്, 5 ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു കഴിഞ്ഞെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഈ ഫോണില്‍ ഉപയോഗിച്ചിരിക്കാമെന്നും അന്വേഷണ സംഘം കരുതുന്നു. ഈ ഫോണിനെകുറിച്ച ലഭ്യമായ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.