ദിലീപിന്റെ ഫ്‌ലാറ്റില്‍ പരിശോധന

ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ഫ്‌ലാറ്റില്‍ പരിശോധന. കൊച്ചി എംജി റോഡിലെ മേത്തര്‍ അപ്പാര്‍ട്‌മെന്റിലാണ് പരിശോധന. ദിലീപിന്റെ ഫ്‌ലാറ്റ് ആണിത്. ദിലീപ് അടക്കമുള്ള പ്രതികള്‍ ഈ ഫ്‌ളാറ്റില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടര്‍ന്നാണ് പരിശോധന. കോടതി അനുമതിയോടെയാണ് പരിശോധന. ഇവിടെ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്റെ വാദം.

അതേസമയം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിന്റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹരജിയും വിചാരണ കോടതി പരിഗണിക്കും. ഇതിനിടയില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം പൊലീസില്‍ പരാതി നല്‍കി. തൃശൂര്‍ സ്വദേശി സലീഷിന്റെ കുടുംബം ആണ് പുനരന്വേഷണം ആവശ്യപ്പെട്ടു അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജാമ്യാപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ദിലീപും അറസ്റ്റില്‍നിന്ന് സംരക്ഷണം ഉള്ളതിനാല്‍ ഓരോ ദിവസവും തെളിവുകള്‍ നശിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് പ്രോസിക്യൂഷന്‍.

കേരളത്തില്‍ ഇതുവരെ ഒരു പ്രതിക്കും ലഭിക്കാത്ത പരിഗണനയാണ് ഈ കേസില്‍ ദിലീപിന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നത് എന്നുമാണ് ദിലീപിന്റെ ആക്ഷേപം. ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയ ആറ് മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തിലും കോടതി തീരുമാനമെടുക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ ഫോറന്‍സിക് പരിശോധന നടത്തണം എന്നുള്ളതാണ് ദിലീപിന്റെ ആവശ്യം. കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധന നടത്തുന്നതിനെയും ദിലീപ് എതിര്‍ക്കുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം എന്നതാണ് പ്രോസിക്യൂഷന്‍ ആവശ്യം. സംസ്ഥാനത്തിനകത്ത് ഫോറന്‍സിക് പരിശോധന നടത്തരുതെന്ന പ്രതികളുടെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രോസിക്യൂഷന്‍ വിമര്‍ശിക്കുന്നു.