നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കല്‍ ; ദിലീപിന്റെ വക്കീല്‍ അഡ്വ.ബി രാമന്‍പിള്ള

ഗൂഡാലോചന കേസില്‍ പ്രോസിക്യൂഷനെതിരെ ദിലീപിന്റെ വക്കീല്‍ അഡ്വ. ബി രാമന്‍പിള്ള. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമാണ്. ഇതില്‍ ആശങ്കയുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങളുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ പറയുന്നത്? കസ്റ്റഡി ആവശ്യപ്പെടുന്നത് ദൃശ്യങ്ങള്‍ കണ്ടെടുത്തെന്ന് വരുത്തിത്തീര്‍ക്കാനാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം ചോദിച്ചു. 11 മണിക്കൂറും 3 ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തു, എന്നിട്ടാണ് പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് പറയുന്നത്.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ അവാസനത്തെ ദിവസം മാത്രമാണ് ഫോണുകള്‍ ആവശ്യപ്പെട്ടത്. അപ്പോഴാണ് ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത്. ഫോണുകള്‍ കൈമാറാത്തത് നിസഹായാവസ്ഥ ആയതുകൊണ്ടാണെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞതായി പറയുന്ന കാര്യങ്ങളില്‍ മുഴുവന്‍ വസ്തുതകളും ഉള്‍പ്പെടുത്തിയിട്ടില്ല. ഫോണുകള്‍ മുംബൈയിലെ ലാബലില്‍ ഏല്‍പ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന പ്രോസിക്യൂഷന്‍ വാദം പ്രതിഭാഗം തള്ളി. സോജനും സുദര്‍ശനും ശിക്ഷ കൊടുക്കുമെന്ന് ദിലീപ് പറഞ്ഞത് അത്തരത്തിലല്ല. അത് ദൈവം കൊടുക്കുമെന്നോ മറ്റാരെങ്കിലും കൊടുക്കുമെന്നോ ആകാം. അത് പ്രതികളുടെ വാക്കുകളായി എങ്ങനെയാണ് വ്യാഖ്യാനിക്കുക?? അഡ്വ. ബി രാമന്‍പിള്ള ചോദിച്ചു.

ഫോണുകള്‍ കൈമാറാത്തത് നിസഹായാവസ്ഥ ആയതുകൊണ്ടാണ്. മുംബൈയിലുള്ള ഫോണുകള്‍ എങ്ങനെ കൈമാറാനാണ് എന്നും പ്രതിഭാഗം ചോദിച്ചു. ചോദ്യം ചെയ്യലിന് കോടതി അനുവദിച്ച ഒരു ദിവസം പോലും നിസ്സഹകരണമുണ്ടായിട്ടില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന്റെ മൗത്ത് പീസാകരുത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഈ കേസില്‍ ഒരു മാനിപ്പുലേറ്ററാണ്. എന്ത് വേണമെങ്കിലും അയാള്‍ക്ക് കെട്ടിച്ചമയ്ക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് നിര്‍ദേശം നല്‍കുന്ന ദിലീപിന്റെ ഓഡിയോ ക്ലിപ്പ് തന്റെ കൈയിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എങ്ങനെ കൃത്യം ചെയ്യണം. തെളിവ് നശിപ്പിക്കാന്‍ അത് ഏറെ പ്രയോജനം ചെയ്യുമെന്നെല്ലാം ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കോടതിയുടെ മുന്‍പിലിരിക്കുന്ന കേസായതുകൊണ്ടാണ് ഓഡിയോ പുറത്തുവിടാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാപവാക്കാണെന്നാണ് ദിലീപ് നേരത്തെ പറഞ്ഞൊഴിഞ്ഞിരുന്നത്. അതല്ലെന്ന് വ്യക്തമാക്കുന്ന നിര്‍ണായകമായ തെളിവാണ് ഓഡിയോ ക്ലിപ്പ്. കോടതി തടഞ്ഞാല്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.