ഗൂഡാലോചനക്കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം

നടന്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം . കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മാസമാണ് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധി രണ്ടാഴ്ചത്തെ വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് പി. പ്രസ്താവിച്ചത്. തനിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2017ലെ കേസ് അട്ടിമറിക്കാന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതിന്റെയും ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കാന്‍ പദ്ധതിയിടുന്നതിന്റെയും എന്ന് ആരോപിച്ച് ശബ്ദരേഖ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബാലചന്ദ്രകുമാറില്‍ നിന്ന് വിചാരണക്കോടതി രഹസ്യമൊഴി ശേഖരിച്ചിരുന്നു. തല്‍ഫലമായി, ദിലീപിനും അഞ്ച് പേര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 116 (പ്രേരണ), 118 (കുറ്റം ചെയ്യാനുള്ള രൂപരേഖ മറയ്ക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) r/w സെക്ഷന്‍ 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പുതിയ കേസ് എടുത്തത്.