ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളക്കെതിരെ നീക്കം ശക്തമാക്കി ക്രൈം ബ്രാഞ്ച്

കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലാണ് വധശ്രമഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് ഇപ്പോള്‍ ഇടപെടുന്നത്. കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളക്കെതിരെ ശക്തമായ രീതിയിലാണ് ക്രൈം ബ്രാഞ്ച് നീക്കം. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ മാറ്റിയതില്‍ അഭിഭാഷകന്‍ രാമന്‍ പിള്ളക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ . രാമന്‍ പിള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് സായ് ശങ്കര്‍ കൊച്ചിയിലെത്തി ഫോണിലെ വിവരങ്ങള്‍ മാറ്റിയത് എന്നും ക്രൈം ബ്രാഞ്ച് ആരോപിക്കുന്നത്. ഇതിനായി ജനുവരി 29, 30 തീയതികളില്‍ സായ് ശങ്കര്‍ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലായി മുറി എടുത്തു എന്നും ക്രൈം ബ്രാഞ്ച് വാദിക്കുന്നു.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഡെസ്‌ക്ടോപ് സിസ്റ്റമായ ഐ മാക് വഴി ആണെന്ന് കണ്ടെത്തി. ഫോണില്‍ വിവരങ്ങള്‍ മാറ്റാന്‍ ഐ മാക് കോഴിക്കോട് നിന്നും അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചു. ഐ മാകും ദിലീപിന്റെ ഫോണും വക്കീല്‍ ഓഫിസിലെ വൈഫൈയും തമ്മില്‍ കണക്ട് ചെയ്തതിനും തെളിവ് കിട്ടി. കഴിഞ്ഞ ദിവസം, സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കില്‍ നിന്നാണ് ഐ മാക് പിടിച്ചെടുത്തത്. ദിലീപിന്റെ രണ്ടു ഫോണിലെ വിവരങ്ങളാണ് സായ് ശങ്കര്‍ മാറ്റിയത്. തെളിവ് നശിപ്പിച്ചതിന് രാമന്‍ പിള്ള ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്ന കാര്യം ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ് എന്ന് ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി രാമന്‍ പിള്ളയ്ക്കും ഒപ്പമുള്ള അഭിഭാഷകര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഉപയോഗിച്ചും മുംബൈയിലെ ലാബിലെത്തിച്ചും ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഐ.ടി. വിദഗ്ധനായ സായ് ശങ്കര്‍, അഡ്വ. രാമന്‍ പിള്ളയുടെ കൊച്ചിയിലെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് ഫയലുകള്‍ ഡിലീറ്റ് ചെയ്തതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.

രാമന്‍ പിള്ളയോടൊപ്പമുള്ള അഭിഭാഷകര്‍ മുബൈയിലെ ലാബിലെത്തിയതായും ലാബുടമ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടിയുടെ പരാതി. അഭിഭാഷക വൃത്തിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന നടപടികളാണ് രാമന്‍ പിള്ളയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 20 സാക്ഷികള്‍ കൂറുമാറിയതിലും ഫോണ്‍ രേഖകള്‍ നശിപ്പിച്ചതിലും രാമന്‍പിള്ളയുടെ കരങ്ങളുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു. നേരത്തെ തെളിവു നശിപ്പിക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ രാമന്‍ പിള്ളയെ ചോദ്യം ചെയ്യുന്നത് പരിഗണനയില്ല എന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ പറയുന്നത്.