തുടരുന്ന കെ റെയില്‍ പ്രക്ഷോഭങ്ങള്‍ ; കോഴിക്കോടു കല്ലായിയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു

സില്‍വര്‍ലൈനിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. കോട്ടയത്തു ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് കല്ലായിയില്‍ കല്ലിടല്‍ തടയാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് മര്‍ദനം. വനിതാ പൊലീസ് ഇല്ലാതെ പുരുഷ പൊലീസ് സ്ത്രീകളെ ലാത്തികൊണ്ട് അടിച്ചതായി പരാതിയുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിയതായാണ് വിവരം. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് പൊലീസും ഉദ്യോഗസ്ഥരും കല്ലിടലിനെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നിക്കിയാണ് കല്ലിടല്‍ നടത്തിയത്. കല്ലിട്ടെങ്കിലും നിമിഷങ്ങള്‍ക്കകം പ്രദേശവാസികള്‍ പിഴുതെറിഞ്ഞതായാണ് വിവരം.

അതേ സമയംചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധവുമായി മുന്നോട്ട് പോയ നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് നടുറോഡിലൂടെ വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലിസ് അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.