ബാലചന്ദ്രകുമാറിനെ കേരളാ പോലീസ് സംരക്ഷിക്കുന്നുവോ ? ബലാല്‍സംഗകേസില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹത

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ ബാലചന്ദ്രകുമാറിനെ കേരളാ പോലീസ് സംരക്ഷിക്കുന്നു എന്ന് ആരോപണം. കേസില്‍ അന്വേഷണം വൈകുന്നുവെന്ന് ഇരയായ യുവതി പരാതി ഉന്നയിച്ചു. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച്ച നേരിട്ട് പരാതി നല്‍കും. മുന്‍കൂര്‍ ജാമ്യപേക്ഷ ബാലചന്ദ്രകുമാര്‍ പിന്‍വലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും പ്രതികരിച്ചു. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പീഡന പരാതി നല്‍കിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് തന്നെ പത്ത് വര്‍ഷം മുന്‍പ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ പരാതി നല്‍കില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാര രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു. എന്നാല്‍ ദിലീപ് ഇടപെട്ട് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്ര കുമാര്‍ ഉയര്‍ത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നില്‍ നടന്‍ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയതെന്നും അവര്‍ പറയുന്നു. എന്നാല്‍ പോലീസുമായി വളരെ അടുത്ത ബന്ധമാണ് ഇപ്പോള്‍ ബാലചന്ദ്ര കുമാറിന് ഉള്ളത്. ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ പോലീസിന്റെ കയ്യിലുള്ള തുറുപ്പ് ചീട്ടാണ് ഇയാള്‍ എന്നും ആരാധകര്‍ പറയുന്നു.