ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം ; മരണം 23 കടന്നു

സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുജറാത്തില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാവ്നഗര്‍, ബോട്ടാഡ്, ബര്‍വാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയതിന് ബോട്ടാഡ് ജില്ലയില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്നഗര്‍ റേഞ്ച് ഐജി പറഞ്ഞു. വ്യാജമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുശോചനമറിയിച്ചു. 40ലധികം പേരെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഭാവ്നഗറിലെ ആശുപത്രി സന്ദര്‍ശിക്കുമെന്നും എഎപി നേതാവ് പറഞ്ഞു.