ചൈനീസ് ആക്രമണ ഭീതി ; തയ്യാറെടുപ്പില്‍ തായ്വാന്‍

റഷ്യ ഉക്രെയിന്‍ യുദ്ധം തുടരുന്നതിന്റെ ഇടയില്‍ ഇതാ മറ്റൊരു യുദ്ധ സമാന വാര്‍ത്ത. ചൈനയില്‍ നിന്നുള്ള അക്രമണ ഭീഷണി നേരിടാന്‍ തയ്യാറെടുക്കുകയാണ് തായ്വാന്‍. തായ്‌വാന്റെ ഈ തയ്യാറെടുപ്പ് 2021 ല്‍ യുക്രൈന്‍ നടത്തിയ തയ്യാറെടുപ്പിന് തുല്യാമാണെന്ന് യുദ്ധ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. തായ്‌വാന്‍ ഏത് നിമിഷവും ചൈനയില്‍ നിന്ന് ഒരു അക്രമണം പ്രതീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. തായ്വാനില്‍ കഴിഞ്ഞ ദിവസം നടത്തിയ യുദ്ധ തയ്യാറെടുപ്പ് പരിശീലനത്തിന്റെ പേര് ‘വാന്‍ ആന്‍’ എന്നാണ്. ശാശ്വതമായ സമാധാനം എന്നാണ് ഇതിന്റെ അര്‍ത്ഥം.

റഷ്യ, തങ്ങളുടെ രാജ്യം അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന കിട്ടിയ കാലം മുതല്‍ യുക്രൈന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സ്ത്രീ പുരുഷഭേദമെന്യേ സൈനിക പരിശീലനം നല്‍കിയിരുന്നു. ഒടുവില്‍ റഷ്യ 2022 ഫെബുവരി 24 ന് യുക്രൈനെ അക്രമിക്കുമ്പോഴേക്കും യുക്രൈന്റെ ആര്‍മി റിസര്‍വില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം തദ്ദേശീയര്‍ സൈനിക പരിശീലനം നേടിയിരുന്നു. ഏതാണ്ട് ഇതേ രീതിയില്‍ തങ്ങളുടെ രാജ്യത്തെ മുഴുവന്‍ ജനതയ്ക്കും സൈനിക പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തായ്വാന്‍. ഭീഷണി യാഥാര്‍ത്ഥ്യമാകുന്നത് വരെ കാത്ത് നില്‍ക്കുന്നതിന് പകരം ശത്രു എത്തുന്നതിന് മുമ്പ് തന്നെ തയ്‌വാനും തയ്യാറെടുപ്പ് തുടങ്ങി.

അതിനായി രാജ്യത്തെ ജനങ്ങള്‍ക്ക് സൈനിക പരിശീലനം നടത്തുന്നതടക്കമുള്ള പരിപാടികളാണ് ഇപ്പോള്‍ തായ്‌വാനില്‍. വിശാലമായ തീരമുണ്ടെങ്കിലും ദ്വീപ് രാഷ്ട്രമായ തായ്‌വാന്‍ കീഴടക്കുകയെന്നത് ചൈനയുടെ ഏറ്റവും പഴയ സാമ്രാജ്യ വിപുലീകരണ നയങ്ങളിലൊന്നാണ്. കമ്മ്യൂണിസ്റ്റുകള്‍ 1949-ല്‍ ചൈനയില്‍ അധികാരത്തില്‍ വന്നത് മുതല്‍ തായ്‌വാന്‍ ചൈനയുടെ നോട്ടപ്പുള്ളിയാണ്. ഔദ്യോഗികമായി തായ്‌വാന്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമാണെങ്കിലും. കഴിഞ്ഞ 30 ലേറെ വര്‍ഷമായി ഇതൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. റഷ്യന്‍ ഏകാധിപതി വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനെതിരെ പട നയിച്ചതിന് സമാനമായി ചൈനീസ് ഏകാധിപതിയായ പ്രസിഡന്റ് ഷി ജിങ് പിങ് തായ്‌വാനെതിരെ തിരിയാന്‍ സാധ്യതയുണ്ടെന്ന് യുദ്ധവിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം റഷ്യയ്ക്ക് യുക്രൈനില്‍ സംഭവിച്ച തിരിച്ചടി ചൈന തായ്‌വാനിലും നേരിട്ടേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ തായ്‌വാന്റെ കടല്‍, വ്യോമ അതിര്‍ത്തികളില്‍ നേരത്തെതിനേക്കാള്‍ ചൈനീസ് സാന്നിധ്യം ശക്തമാണ്. ചൈനയുടെ വ്യോമസേനയും നാവികസേനയും തായ്വാന്‍ ചുറ്റും കൂടുതല്‍ സജീവമാണെന്നര്‍ത്ഥം. ചൈന, തായ്‌വാനെ അക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ മെയ് മാസത്തെ തായ്‌വാന്‍ സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിരുന്നു. 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കുശേഷം ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ന്ന് യുക്രൈന്‍ അധിനിവേശത്തെക്കാളും മോശമായ തരത്തിലാണ് ചൈന, തായ്‌വാന് നേരെ തിരിഞ്ഞാല്‍ സംഭവിക്കുകയെന്ന് യുദ്ധവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ ചൈനീസ് ആധിപത്യത്തിനെതിരെ ഓസ്‌ട്രേലിയയും ജപ്പാനും നേരത്തെ തന്നെ സഖ്യരൂപീകരണ ശ്രമങ്ങളുമായി മുന്നിലുണ്ടെന്നതും കാര്യങ്ങള്‍ വഷളാക്കുന്നു.