മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന ‘അമ്മ മരിച്ചു

അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മകന്റെ കുത്തേറ്റ് മരിച്ചത്. മകന്‍ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേരി. ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കിരണ്‍ കുഞ്ഞുമോന്‍ മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ മേരി തയാറായില്ല. ഇതില്‍ പ്രകോപിതനായ കിരണ്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് മാതാവിനെ കുത്തുകയായിരുന്നു.

വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ മേരിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മേരി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കിരണിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഴത്തിലുള്ള കുത്തേറ്റ് മേരിയുടെ കുടല്‍മാല പുറത്തുവന്നിരുന്നു. അമ്മയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്‌നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.