ബി ആര്‍ അംബേദ്കര്‍ നായര്‍ ; വിവാദമായി ഉണ്ണി ആറിന്റെ പുതിയ പുസ്തകം

വെറൈറ്റി പിടിച്ചത് പൊല്ലാപ്പായി. പ്രമുഖ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി മെമ്മോറിയലിന്റെ പുറംകവര്‍ ആണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പുസ്തകത്തിന്റെ കവര്‍ പേജില്‍ അംബേദ്കറെ കസവു കരയുളള മുണ്ടും മേല്‍മുണ്ടും ഷര്‍ട്ടും ധരിച്ച് ചാരുകസേരയില്‍ ഇരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അംബദ്കറിന് അടുത്തു തന്നെ ഒരു കിണ്ടിയും ചുവരില്‍ കോട്ടിട്ട ഗാന്ധിയുടെ ചിത്രവും ഉണ്ട്. പുസ്തകത്തിന്റെ കവറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കനക്കുകയാണ്.

വിവാദമുണ്ടാക്കി വിപണി പിടിച്ചടക്കാനുള്ള ഗൂഢാലോചനയാവാമിതെന്ന് പലരും അഭിപ്രായപ്പെട്ടു. ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ഇതിനെതിരെ പ്രതികരിച്ചിരുന്നു. അംബേദ്കറുടെ സ്വത്വത്തിന് മേലുള്ള സവര്‍ണ്ണ അധിനിവേശം എന്നാണ് കപിക്കാട് ഇതിനെ വിശേഷിപ്പിച്ചത്. ‘നായരെപ്പോലെ തോന്നിക്കുന്ന ഉയര്‍ന്ന ജാതി വസ്ത്രം ധരിച്ച അംബേദ്കറുടെ അത്തരമൊരു ചിത്രം ഒരിക്കലും അംബേദ്കറുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല.ശരിക്കും ഇത് അദ്ദേഹത്തിന് അപമാനകരമാണ്,’ അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.അംബേദ്കര്‍ തന്റെ ജീവിതകാലത്ത് എതിര്‍ക്കാന്‍ ശ്രമിച്ചതെല്ലാം ഇപ്പോള്‍ ബലമായി അടിച്ചേല്‍പ്പിക്കുകയാണെന്ന് കപിക്കാട് പറഞ്ഞു. അംബേദ്കറെ കീഴടക്കാനുള്ള ചില നിക്ഷിപ്ത ഗ്രൂപ്പുകളുടെ ശ്രമങ്ങളെ ഈ കവര്‍ പ്രതീകപ്പെടുത്തുന്നു. പുസ്തകത്തിന്റെ പുറംചട്ട ഒരുക്കിയ കെണിയില്‍ വീഴരുതെന്ന് ദലിത് സമൂഹത്തിന് മുന്നറിയിപ്പ് നല്‍കി.

അംബദ്കറെ സവര്‍ണ്ണാധിപത്യത്തിന്‍ കീഴിലാക്കാനുള്ള ശ്രമം പലകോണുകളില്‍ നിന്നും നടന്നിട്ടുള്ളതിനാലാണ് ഈ വിവാദത്തിന് ശക്തി കൂടുന്നത്. എസ് ഹരീഷ് അടക്കമുള്ള നിരവധി എഴുത്തുകാര്‍ പുറത്തിറങ്ങിയ വിവാദപരമായ കവര്‍ പങ്കുവെച്ചിരുന്നു. വ്യത്യസ്തമായ പുസ്തക കവറുകള്‍ കൊണ്ട് പ്രശസ്തനായ സൈനുല്‍ ആബിദിന്റെതാണ് കവര്‍ ഡിസൈന്‍. മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ് വ്യത്യസ്തമായ കവര്‍ എന്ന് ഒരു വിഭാഗം പറയുമ്പോഴും കേരളത്തിലെ ദളിത് ചിന്തകരേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും ഡീസീ ബുക്ക്‌സിന്റെ ഈ പുസ്തക കവര്‍ ചൊടിപ്പിച്ചിരിക്കുകയാണ്.