കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍ എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന രാജ്ഞിയ്ക്ക് വ്യാഴാഴ്ച രാവിലെ മുതല്‍ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

1926 ഏപ്രില്‍ 21 നാണ് രാജ്ഞിയുടെ ജനനം. ആല്‍ബര്‍ട്ട് രാജകുമാരന്റേയും എലിസബത്ത് ബോവ്‌സിന്റേയും മകളായാണ് ജനനം.1947ല്‍ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാള്‍സ്, ആന്‍, ആന്‍ഡ്രൂ,എഡ്വേര്‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ല്‍ രാജഭരണത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷിച്ചു. 2012 ല്‍ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. ജൂലായ് മുതല്‍ രാജ്ഞി ബല്‍ഡമോറലിലെ വേനല്‍ക്കാല വസതിയിലാണ് താമസം.