ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാണ ഫാക്റ്ററി എന്ന സ്ഥാനം തിരുവനന്തപുരത്തിനു സ്വന്തം

കോണ്ടം എന്ന് കേള്‍ക്കുമ്പോള്‍ അയ്യേ എന്ന മുഖഭാവം ഉള്ളവരാണ് മലയാളികളില്‍ ഇപ്പോഴും ഏറെപ്പേരും. ഉപയോഗിക്കാറുണ്ട് എങ്കിലും അതിന്റെ ഗുണത്തിനെ പറ്റി ആരും ഓര്‍ക്കാറില്ല. ഇങ്ങനയൊക്കെ ആണ് എങ്കിലും പ്രതിദിനം 4 മില്യണ്‍ കോണ്ടം നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഫാക്ടറി കേരളത്തിലാണ്. അതും തലസ്ഥാനമായ തിരുവന്തപുരത്താണ് ആ ഫാക്റ്ററി എന്നുള്ളത് ഇന്ന് പലര്‍ക്കും അജ്ഞാതമായിട്ടുള്ള അറിവാണ്. പേരൂര്‍ക്കട ഉളമ്പാറയില്‍ സ്ഥിതി ചെയ്യുന്ന ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്സിന്റെ കേരളത്തിലെ പങ്കാളിയായഎച്ച് എല്‍ എല്‍ ആണ് ഈ ഭീമന്‍.

ദേശീയ കുടുംബാസൂത്രണ പദ്ധതിയായ ‘ചെറിയ കുടുംബം സന്തുഷ്ട കുടുംബ’ത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപം നല്‍കിയത് 1950 കളിലായിരുന്നു. ഗര്‍ഭ നിരോധന ഉറകള്‍ക്ക് അഥവാ കോണ്ടത്തിന് പ്രചാരമേറുന്നത് ഇതിന്റെ ഭാഗമായാണ്. ഇതോടെ പ്രകൃതിദത്ത റബ്ബര്‍ ലാറ്റക്‌സ് കോണ്ടം നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എച്ച് എല്‍ എല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനം 1966 മാര്‍ച്ച് 1 നായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇങ്ങോട്ടുള്ള അഞ്ചര പതിറ്റാണ്ട് എച്ച് എല്‍ എല്‍ പടര്‍ന്നു പന്തലിച്ചു.

ആരംഭത്തില്‍, ഗര്‍ഭ നിരോധന ഉറകള്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയ എച്ച് എല്‍ എല്‍ ആരോഗ്യ സംരക്ഷണ രംഗത്ത് വിവിധ തരം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് മുന്നോട്ട് പോയത് വളര്‍ച്ചയ്ക്ക് കാരണമായി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍, ബ്ലഡ് കളക്ഷന്‍ ബാഗുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് എച്ച് എല്‍ എല്‍ കടന്നത് 1980 – 90 കാലഘട്ടത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോണ്ടം ഉത്പാദകരായി മാറിയിരിക്കുകയാണ് ഇന്ന് എച്ച് എല്‍ എല്‍.

ഗര്‍ഭ നിരോധന മേഖലയിലെ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്ഥാപനമാണ് ഇന്ന് എച്ച് എല്‍ എല്‍. രണ്ട് ബില്യണ്‍ ഗര്‍ഭനിരോധന ഉറകളാണ് പ്രതിവര്‍ഷം എച്ച് എല്‍ എല്‍ ഇന്ന് നിര്‍മിക്കുന്നത്. ആഗോള കോണ്ടം ഉല്‍പ്പാദനത്തിന്റെ തന്നെ 10 ശതമാനം വിപണി വിഹിതമാണ് എച്ച് എല്‍ എല്ലിനുള്ളത്. ലോകത്തെ കോണ്ടം ഉല്‍പ്പാദക കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ന് എച്ച് എല്‍ എല്ലാണ്. മൂഡ്‌സ് എന്ന വാണിജ്യ ഉല്‍പ്പന്ന ബ്രാന്റിന് പുറമെ 72 ഓളം ആരോഗ്യ പരിരക്ഷാ ബ്രാന്‍ഡുകളും എച്ച് എല്‍ എല്‍ വിപണിയിലിറക്കുന്നുണ്ട്.