വെടിവെക്കാന്‍ പക്ഷികളില്ല; ദേഷ്യത്തില്‍ എസ്റ്റേറ്റിലെ ജോലിക്കാരനെ പുറത്താക്കി ചാള്‍സ് രാജാവ്

ബ്രിട്ടനിലെ സാന്‍ഡ്രിംഗ്ഹാമില്‍ വേട്ടയാടാന്‍ പക്ഷികളില്ലാത്തതില്‍ ചാള്‍സ് രാജാവ് രോഷാകുലനാണെന്ന് റിപ്പോര്‍ട്ട്. രാജകുടുംബത്തിന്റെ നോര്‍ഫോക്ക് എസ്റ്റേറ്റില്‍ വേട്ടയാടുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇതില്‍ അസന്തുഷ്ടനായ ബ്രിട്ടീഷ് രാജാവ് എസ്റ്റേറ്റിലെ ജോലിക്കാരനെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

തന്റെ വേട്ടയാടല്‍ തടസപ്പെട്ടതോടെ കോപാകുലനായ ചാള്‍സ് മൂന്നാമന്‍ സാന്‍ഡ്രിംഗ്ഹാമില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചിരുന്ന ഒരു ഗെയിം കീപ്പറെ പുറത്താക്കി. എല്ലാ വര്‍ഷവും രാജകുടുംബം സാന്‍ഡ്രിംഗ്ഹാമില്‍ നടക്കുന്ന പരമ്പരാഗത ബോക്‌സിംഗ് ഡേ ഷൂട്ടില്‍ പങ്കെടുക്കാറുണ്ട് – എന്നാല്‍ ഈ വര്‍ഷം ഷൂട്ടിംഗ് പാര്‍ട്ടി റദ്ദാക്കുമെന്ന് ചാള്‍സ് രാജാവ് ഭീഷണിപ്പെടുത്തിഎന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലുള്ള ഒരു രാജകീയ എസ്റ്റേറ്റാണ് സാന്‍ഡ്രിംഗ്ഹാം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ വസതികളില്‍ ഒന്നായാണ് ഇത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. സാന്‍ഡ്രിംഗ്ഹാമിലെ രാജകുടുംബത്തിന്റെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമാണ് വേട്ടയാടല്‍. പ്രത്യേകിച്ച് ഫെസന്റ് (pheasants) എന്ന പ്രത്യേകയിനം പക്ഷികളെ വേട്ടയാടുന്നത് ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ക്കിടയില്‍ ഒരു പരമ്പരാഗത ശൈത്യകാല വിനോദമാണ്. പതിറ്റാണ്ടുകളായി സാന്‍ഡ്രിംഗ്ഹാം നിരവധി രാജകീയ വേട്ട പാര്‍ട്ടികള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.