ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം
ടെല്‍അവീവ്: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് അവകാശവാദവുമായി ഹൂതികള്‍ രംഗത്തെത്തി. ടെല്‍ അവീവിലെ ജാഫയില്‍ ബാലിസ്റ്റിക് മിസൈലല്‍ ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഇത് നിഷേധിച്ചു.
അതേസമയം, ശനിയാഴ്ച രാത്രി, ടെഹ്‌റാനിലെ പ്രധാന എണ്ണപാടത്തും കേന്ദ്ര എണ്ണ ശുദ്ധീകരണശാലയും ഇസ്രായേല്‍ ആക്രമണം നടത്തി. ഇറാനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നായ ഷഹര്‍ റേയിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.ഇതിനുപിന്നാലെ ഇസ്രായേലിലെ ബാറ്റ് യാമിലും റെഹോവോട്ടിലും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എഴു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങിയതായും വടക്കന്‍, മധ്യ ഇസ്രായേലിലെ ജനങ്ങളോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്രായേല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു.
ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്റാന്‍ കത്തിയെരിയുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ഇന്നലെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്രായേലിനു നേരേയുള്ള ആക്രമണങ്ങള്‍ താടയാന്‍ നീക്കം നടത്തരുതെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ആക്രമണത്തില്‍ ഇറാന്‍ സേനാമേധാവി മുഹമ്മദ് ബാഗേരി ഉള്‍പ്പെടെ സൈന്യത്തിലെ ഉന്നത തലവന്‍മാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാനില്‍ വ്യാഴാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ ഏകദേശം 78 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.