വിധി എഴുതാനോ കേസ് തീര്‍പ്പ് കല്പിക്കാനോ AI ഉപയോഗിക്കരുത്’; ജഡ്ജിമാര്‍ക്ക് നിര്‍ദേശവുമായി കേരള ഹൈക്കോടതി

കൊച്ചി: കേസുകളില്‍ വിധി എഴുതാനോ തീര്‍പ്പില്‍ എത്താനോ AI സാങ്കേതിക വിദ്യ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരളം ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

കേസുകളിലെ കണ്ടെത്തലുകള്‍, ഉത്തരവുകള്‍, വിധി തീര്‍പ്പ് എന്നിവയില്‍ എത്തിച്ചേരാന്‍ ഒരു കാരണവശാലും എഐ ടൂളുകള്‍ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. നിയമപരമായ കുറിപ്പുകളോ മറ്റോ വിവര്‍ത്തനം ചെയ്യാന്‍ എഐ ടൂള്‍ ഉപയോഗിക്കുമ്പോള്‍, വിവര്‍ത്തനം ജഡ്ജിമാര്‍ സ്വയം പരിശോധിക്കണം. കേസുകളുടെ ഷെഡ്യൂള്‍ ചെയ്യല്‍ പോലുള്ള ഭരണപരമായ ജോലികള്‍ക്ക് അംഗീകൃത എഐ ഉപകരണങ്ങള്‍ ഉപയോഗിക്കാമെങ്കിലും, മനുഷ്യ മേല്‍നോട്ടം ആവശ്യമാണ്.

കേസുകളുടെ റഫറന്‍സിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രം കര്‍ശന ഉപാധികളോടെ ഉപയോഗിക്കാം. ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപന്‍ ഉറപ്പാക്കണം തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.