ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിനു തിരിച്ചടി

കൊച്ചി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമിയിടപാടുകേസില്‍ വിജിലന്‍സ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്റെ ഹര്‍ജിയിലാണു വിധി. എഫ്‌ഐആറും റദ്ദാക്കിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം റദ്ദാക്കിയത്.ഉമ്മന്‍ചാണ്ടി,മുന്‍ ചീഫ് സെക്രട്ടറി ഭാരത് ഭൂഷണ്‍ തുടങ്ങിയ അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.

ഫ്‌ലാറ്റ് കമ്പനിക്കുവേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്‌തെന്നുമാണുകേസ്.കേസ് റദ്ദാക്കിയതു സര്‍ക്കാരിനു തിരിച്ചടിയായി. ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനും വിധി ആശ്വാസമാണ്.

പാറ്റൂര്‍ കേസിലെ ഭൂമിപതിവു രേഖകള്‍ അപൂര്‍ണമാണെന്നു വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്മേല്‍ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചു.ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.