മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളിലെ തര്‍ക്കം കൂടിക്കാഴ്ചയ്ക്ക് മുമ്പായി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 26 ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കുമെന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു.

വ്യാപാര കരാറിനെച്ചൊല്ലിയാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ അവസാനം ബന്ധത്തില്‍ വിള്ളലുണ്ടായത്. കാര്‍ഷിക മേഖലയിലടക്കം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം പാക്കിസ്ഥാനുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. രണ്ടു മാസത്തിനിടെ രണ്ടു തവണയാണ് പാക് സൈനിക മേധാവി അമേരിക്ക സന്ദര്‍ശിച്ചത്.

അതേസമയം, റഷ്യ -യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് -പുടിന്‍ ഉച്ചകോടി അലാസ്‌കയിലെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച.

അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌ക കാനഡയുടെയും റഷ്യയുടെയും അതിര്‍ത്തി പങ്കിടുന്ന വടക്കേ അറ്റത്തുള്ള പ്രദേശമാണ്. 1867 വരെ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അലാസ്‌ക അമേരിക്കയുടെ ഭാഗമായി മാറിയത് ചരിത്രപരമായ ഒരു കരാറിലൂടെയായിരുന്നു.